ഉത്തർപ്രദേശിൽ 19കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

ഉത്തർപ്രദേശിലെ ഹത്രാസിൽ 19കാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉത്തർപ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക.
ഹോം സെക്രട്ടറി ഭഗവാൻ സ്വരൂപ്, പൊലീസ് ഉദ്യോഗസ്ഥരായ ഡിഐജി ചന്ദ്ര പ്രകാശ്, പി എ സി കമാൻഡൻഡ് പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങൾ. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സർക്കാർ നിർദേശിച്ചു.
അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പൊലീസ് ധൃതി പിടിച്ച് സംസ്‌കരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് പെൺകുട്ടിയുടെ ഗ്രാമത്തിൽ വച്ച് മൃതദേഹം സംസ്‌കരിച്ചത്. പെൺകുട്ടിക്ക് നീതിതേടി സഫ്ദർജംഗ് ആശുപത്രിയിൽ പ്രതിഷേധിച്ച കുടുംബാംഗങ്ങളെ പൊലീസ് അനുനയിപ്പിച്ച്, ഇന്നലെ രാത്രി വൈകി എസ്ഡിഎമ്മിനൊപ്പം ഫസ്‌റാത്തിലേക്ക് പറഞ്ഞയച്ചു. തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയാണ് കുടുംബാംഗങ്ങളോട് പറയാതെ മൃതദേഹം ഉത്തർപ്രദേശ് പൊലീസ് കൊണ്ടുപോയതെന്ന് സഹോദരൻ ആരോപണമുന്നയിച്ചു.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്.
Story Highlights – Uttar pradesh rape case, UP Govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here