‘രാജ്യത്തിന് പലതും അറിയണം’; യോഗിയുടെ പൊലീസിനെ വിറപ്പിച്ച മാധ്യമപ്രവർത്തക; ആരാണ് പ്രതിമ മിശ്ര?

ഉത്തർപ്രദേശിലെ ഹത്‌റാസ് രാജ്യശ്രദ്ധ പിടിച്ചുപറ്റിയത് അവിടെ അരങ്ങേറിയ ക്രൂരയുടെ ആഴം കൊണ്ടാണ്. 20 വയസ് മാത്രമുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തോട് പ്രതികരിക്കാതെ എങ്ങനെയാണ് നിശബ്ദമായി ഇരിക്കാൻ സാധിക്കുന്നത്? മാധ്യമങ്ങളെ വിലക്കിയ യുപി പൊലീസിന്റെ തട്ടകത്തിലേക്ക് തല ഉയർത്തി തന്നെ കടന്ന് ചെന്ന് ചോദ്യങ്ങൾ ചോദിച്ച് വിറപ്പിച്ചു പ്രതിമ മിശ്ര എന്ന വനിതാ മാധ്യമപ്രവർത്തക. ഇപ്പോൾ സോഷ്യൽ മീഡിയ തിരയുന്നുതും സംസാരിക്കുന്നതും പ്രതിമയെ കുറിച്ചാണ്. ആരാണ് ഈ പ്രതിമ മിശ്ര?
എബിപി ചാനലിലെ അവതാരകയും റിപ്പോർട്ടറുമാണ് പ്രതിമ മിശ്ര. മഹാരാഷ്ട്രയിലെ മുംബൈയിലാണ് പ്രതിമയുടെ ജനനം. 2012 മുതൽ പ്രതിമ എബിപി ചാനലിനൊപ്പമുണ്ട്. ഡൽഹിയിലെ മഹാരാജ അഗ്രസെൻ കോളജിൽ നിന്ന് ജേണലിസത്തിൽ ബിരുദം നേടിയ പ്രതിമ 2009 ൽ ഇന്റേൺഷിപ്പിന്റെ ഭാഗമായി ന്യൂസ് 18 ചാനലിൽ എത്തി. അവിടെ നിന്നാണ് പ്രതിമ എബിപി ചാനലിൽ കറസ്‌പോൻഡന്റ് ആയി എത്തുന്നത്. രാഷ്ട്രീയം, തെരഞ്ഞെടുപ്പ്, കായികം ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രതിമ കൈകാര്യം ചെയ്തു. വിവാദ വിഷയങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണമെടുത്തു. ചില അഴിമതി കേസുകളും കശ്മീർ പ്രളയവും ഐപിഎല്ലും പ്രതിമയിലൂടെ പ്രേക്ഷകരിലെത്തി.
പിന്നീട് എബിപി ചാനലിലെ ‘നമസ്‌തേ ഭാരത്’ എന്ന പരിപാടിയുടെ മുഖമായി പ്രതിമ. ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച നിർഭയ കേസും പ്രതിമ റിപ്പോർട്ട് ചെയ്തു. പ്രതിമയുടെ മാധ്യമ ജീവിതത്തിൽ ആദ്യമായി ലഭിച്ച ഏറ്റവും വലിയ അസൈൻമെന്റായിരുന്നു നിർഭയ കേസ്. മികച്ച മാധ്യമപ്രവർത്തനത്തിനുള്ള 2017 ലെ രാംനാഥ് ഗോയെങ്ക അവാർഡ് പ്രതിമ സ്വന്തമാക്കി. നിലവിൽ ഡൽഹിയിലാണ് പ്രതിമയുടെ താമസം.
Story Highlights – Prathima mishra, Hathras gang rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here