രവീന്ദ്രൻ ചെന്നിലോട് അന്തരിച്ചു

റേഡിയോ പ്രക്ഷേപകൻ രവീന്ദ്രൻ ചെന്നിലോട് അന്തരിച്ചു. സംസ്കാരം ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
33 വർഷമായി ആകാശവാണി തിരുവനന്തപുരം നിലയത്തിൽ പ്രക്ഷേപകനായിരുന്നു. 2012 ൽ പ്രോഗ്രാം എക്സിക്യൂട്ടിവായി വിരമിച്ചു.
ശബ്ദത്തിലൂടെ വിസമയം തീർക്കുന്നതിൽ അനിതരസാധാരണമായ കൃത്യതയും സൂക്ഷ്മതയുമുള്ള പ്രക്ഷേപകനായിരുന്നു. കേരളത്തിലെ ക്യാംപസുകളിൽ ലഹരിയായി പടർന്നുനിന്ന യുവവാണി എന്ന പരിപാടിയുടെ സംഘാടകനായിരുന്നു ഏറെ നാൾ. ലാളിത്യം തുടിക്കുന്ന നിരവധി ആകാശവാണി ലളിതഗാനങ്ങളുടെ ഈരടി ചെന്നിലോടിന്റേതാണ്. നാടകം ഡോക്യുമെന്ററി വയലും വീടും ലളിതഗാനം നാടൻ പാട്ടുകൾ സിനിമ എന്നു വേണ്ട റേഡിയോയിലെ ഏതാണ്ടെല്ലാ പരിപാടികളും ചെന്നിലോട് കൈകാര്യം ചെയ്തിട്ടുണ്ട്.
പൂക്കൾക്ക് മേൽവിലാസമുണ്ടാക്കിക്കൊടുത്ത ചെന്നിലോട് ഓർക്കിഡിന്റെ അതോറിറ്റി ആയിരുന്നു. ഓർക്കിഡ് കൃഷി കേരളത്തിൽ പ്രചരിപ്പിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ കാടുകളും മലകളും കയറിയിറങ്ങി അപൂർവ്വങ്ങളായ ഇനങ്ങളെ കണ്ടെത്തി ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്.
കവിയും ഗാനരചയിതാവും കൂടിയായ രവീന്ദ്രൻ മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രം പരമ്പരയായി പ്രക്ഷേപണം ചെയ്തിട്ടുണ്ടായ. പ്രക്ഷേപണകലയുടെ കുലപതിയെയാണ് ഇതോടെ റേഡിയോ മാധ്യമ ലോകത്തിന് നഷ്ടമായത്.
Story Highlights – raveendran chennilod passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here