‘ജമ്മുകശ്മീരിന്റെ പ്രത്യേക പതാക പുനഃസ്ഥാപിക്കും വരെ ദേശീയ പതാക ഉയർത്തില്ല’: മെഹ്ബൂബ മുഫ്തി

ജമ്മുകാശ്മീരിലെ പ്രതിപക്ഷ സഖ്യത്തിലെ ഘടകക്ഷികളെ വെട്ടിലാക്കി പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന. തന്റെ പാർട്ടി ജമ്മുകാശ്മീരിന്റെ പ്രത്യേക പതാക പുനഃസ്ഥാപിക്കും വരെ ദേശീയ പതാക ഉയർത്തില്ലെന്ന് അവർ പ്രഖ്യാപിച്ചു. മെഹ്ബൂബ മുഫ്തിയുടെ നിലപാട് തന്നെ ആണോ കോൺഗ്രസിനും, നാഷണൽ കോൺഗ്രസിനും, സിപിഐഎമ്മിനും ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പതിനാല് മാസത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോൾ പിഡിപി നേതാവ് കരുതിയത് പാർട്ടി പതാകയും റദ്ദാക്കപ്പെട്ട ജമ്മുകാശ്മീരിന്റെ പതാകയും. ദേശീയ പതാകയുടെ അസാന്നിധ്യം മാധ്യമങ്ങൾ ഉന്നയിച്ചതോടെ അവർ നിലപാട് വ്യക്തമാക്കി. 370 ആം വകുപ്പും ജമ്മുകാശ്മീരിന്റെ പതാകയും പുനഃസ്ഥാപിയ്ക്കും വരെ ദേശീയപതാക തന്റെ പാർട്ടി ഉയർത്തില്ല. തങ്ങളുടെ പതാക റദ്ദാക്കപ്പെടുന്ന കാലത്ത് മറ്റ് പതാകകൾക്ക് ഒന്നും പ്രാധാന്യമില്ലെന്ന് അവർ പറഞ്ഞു. ഗുപ്ത്കർ ഡിക്ലറേഷന്റെ ഭാഗമായ പാർട്ടികളെ മെഹ്ബൂബയുടെ പ്രസ്താവന വെട്ടിലാക്കിയിരിക്കുകയാണ്.
എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്നുണ്ടാക്കിയ സഖ്യത്തിന്റെ യഥാർത്ഥമുഖം പുറത്ത് വന്നെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ഗുപ്ത്കർ ഡിക്ലറേഷനിലെ പാർട്ടികൾ മെഹ്ബൂബയുടെ പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. നാഷണൽ കോൺഫറൻസും, കോൺഗ്രസും, സിപിഐഎമ്മും അടക്കമുള്ള പാർട്ടികളോടാണ് ദേശീയ പതാകാ വിഷയത്തിൽ പ്രതികരിക്കാൻ ബി.ജെ.പി ആവശ്യപ്പെട്ടത്. മെഹ്ബൂബയുടെ പ്രസ്താവന വിശദമായി പരിശോധിക്കുമെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇപ്പോൾ വിവാദമാക്കേണ്ടതല്ല മെഹ്ബൂബയുടെ പ്രസ്താവന എന്നായിരുന്നു നാഷണൽ കോൺഫറൻസിന്റെ മറുപടി. മെഹ്ബൂബയുടെ പ്രസ്തവന ശ്രദ്ധയിൽ വരുമ്പോൾ നിലപാട് അറിയിക്കാം എന്ന് സി.പി.ഐഎം നേതാവ് തരിഗാമിയും വ്യക്തമാക്കി.
Story Highlights – Mehbooba mufti, Jammu &Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here