ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്‌ഐആര്‍

വയനാട് മീന്‍മുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്‌ഐആര്‍. ആത്മരക്ഷാര്‍ത്ഥം തണ്ടര്‍ബോള്‍ട്ട് തിരികെ വെടിയുതിര്‍ത്തുവെന്നും സംഘത്തില്‍ ഉണ്ടായിരുന്നത് അഞ്ചില്‍ അധികം പേരാണെന്നും എഫ്‌ഐആറില്‍ പറയുന്നു. മരിച്ചയാളുടെ പക്കലുണ്ടായിരുന്നത് .303 റൈഫിളാണെന്നും സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടുവെന്നും എഫ്‌ഐആറില്‍.
Read Also : വയനാട്ടിൽ പൊലീസുമായി ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കൊല്ലപ്പെട്ടു
മാവോയിസ്റ്റ് കൊലപാതകത്തില്‍ പാര്‍ട്ടി അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുമെന്നും കാനം.
അതേസമയം സംഭവസ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിടുന്നില്ലെന്ന് പരാതി. 11 മണി മുതല്‍ വിവരം നല്‍കിയില്ലെന്നും പിന്നീട് നാല് മണിയോടെ ജില്ലാ കലക്ടര്‍ പറഞ്ഞത് എസ് പി വിശദീകരണം നല്‍കും എന്നാണെന്നും പ്രസ് ക്ലബ് പ്രതിനിധി പ്രതികരിച്ചു. അപകടകരമായതുകൊണ്ട് മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുപോകില്ലെന്നാണ് കളക്ടറുടെ വിശദീകരണം.
നേരത്തെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ വയനാട് എസ്പി ജി പൂങ്കുഴലി പുറത്തുവിട്ടിരുന്നു. മാവോയിസ്റ്റ് സംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്ന് എസ്പി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – maoist encounter, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here