മൂന്നുതവണ അംഗങ്ങളായവര്‍ മത്സരിക്കരുത്; തീരുമാനം പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗില്‍ സമ്മര്‍ദം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മൂന്നുതവണ അംഗങ്ങളായവര്‍ ഇക്കുറി മത്സരിക്കരുതെന്ന പാര്‍ട്ടി തീരുമാനം പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗില്‍ സമ്മര്‍ദം ശക്തം. നിബന്ധനയില്‍ കുടുങ്ങി അവസരം നഷ്ടമാകുന്നവര്‍ പല തലങ്ങളിലൂടെ നേതൃത്വത്ത സമീപിക്കുകയാണ്. അതേസമയം, നിലപാടില്‍ വിട്ടുവീഴ്ച ഇല്ലെന്ന് നേതൃത്വം വ്യക്തമാക്കി. ആര്‍ക്കും ഇളവ് നല്‍കില്ല എന്നും അഭ്യര്‍ത്ഥനാ യാത്രകള്‍ കൊണ്ടു ഫലം ഉണ്ടാകില്ലെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നത് ലക്ഷ്യമാക്കിയാണ് മൂന്ന് തവണ അംഗങ്ങളായവര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടന്ന് മുസ്‌ലിം ലീഗ് തീരുമാനിച്ചത്. ഇത് യുവാക്കളായ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയെങ്കിലും സീനിയര്‍മാരായ പ്രദേശിക നേതാക്കള്‍ക്കാണ് ആലോസരമായത്. സ്ഥാനാര്‍ത്ഥി കുപ്പായം തുന്നിവച്ചവര്‍ പോലും പുതിയ തീരുമാനം മൂലം അവസരം നിഷേധിക്കപ്പെട്ടതോടെ ഇളവ് വേണമെന്ന ആവശ്യവുമായി പാണക്കാട് എത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ നേരില്‍ കണ്ടും ചിലര്‍ രേഖാമൂലം ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാല്‍ വിട്ട് വീഴ്ച്ച വേണ്ടെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.
കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികളും സമാന നിബന്ധനവെച്ച സാഹചര്യത്തില്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അവസാനഘട്ടത്തില്‍ പിന്നോട്ടുപോയാല്‍ യുവജന സംഘടനകളുടെ എതിര്‍പ്പ് വിളിച്ചുവരുത്തുമെന്ന ആശങ്കയും ലീഗിനുണ്ട്. സീറ്റ് നിഷേധി ക്കപ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ റിബല്‍ സ്ഥാനാര്‍ഥികള്‍ ആകുമോ എന്നതാണ് മറ്റൊരു ആശങ്ക. അതേസമയം, അനുകൂലമായ പ്രതികരണവും പ്രതീക്ഷിച്ച് പലയിടത്തും സ്ഥാനാര്‍ത്ഥി നിര്‍ണയവും നീളുകയാണ്.
Story Highlights – Three times members will not compete; Muslim League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here