ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടത്തിയ റെയ്ഡ് നിയമാനുസൃതമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; പൊലീസിന് മറുപടി

ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടത്തിയ റെയ്ഡ് നിയമാനുസൃതമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റെയ്ഡ് കോടതി ഉത്തരവ് പ്രകാരമാണ്. റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ അധികൃതര്‍ പൊലീസിന് കൈമാറി.
ബിനീഷിന്റെ ബന്ധുക്കള്‍ ഇതുമായി ബന്ധപ്പെട്ട് പൂജപ്പുര പൊലീസിന് പരാതി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് തന്നെ വിശദാംശങ്ങള്‍ നല്‍കാമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പൊലീസുകാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. യാതൊരു നിയമലംഘനവും ഇല്ലെന്ന് ബംഗളൂരു ഇ ഡി ഓഫീസില്‍ നിന്ന് കേരളാ പൊലീസിന് മറുപടി നല്‍കി.
നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ പറഞ്ഞിരുന്നു. മഹസര്‍ രേഖയില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. എന്തോ ഒരു കാര്‍ഡ് കൊണ്ട് വന്ന് ഇവിടെ നിന്ന് കണ്ടെടുത്തതാണെന്ന് അധികൃതര്‍ പറഞ്ഞുവെന്നും അതില്‍ ഒപ്പിടണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറഞ്ഞു. എന്നാല്‍ അങ്ങനെ ഒപ്പിടാന്‍ കഴിയില്ലെന്നാണ് ഭാര്യ റെനീറ്റ നിലപാടെടുത്തത്.
ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇന്നലെ രാത്രി 11.30ക്ക് അവസാനിച്ചുവെന്ന് ഭാര്യയുടെ അമ്മ പറഞ്ഞു. ഇ ഡി അധികൃതര്‍ തങ്ങളെ മാനസികമായി പീഡിപ്പിച്ചുവെന്നും റെനീറ്റ കൂട്ടിച്ചേര്‍ത്തു. അമ്മയെയും മക്കളെയും രണ്ട് മുറികളിലായാണ് പൂട്ടിയിട്ടതെന്നും ഇവര്‍ ആരോപിച്ചു.
Story Highlights – bineesh kodiyeri, enforcement directorate, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here