വിമൻസ് ടി-20 ചലഞ്ച്: ആവേശം അവസാനം വരെ; സൂപ്പർ നോവാസിന് രണ്ട് റൺസ് ജയം

അവസാന പന്ത് വരെ ആവേശം മുറ്റി നിന്ന വിമൻസ് ടി-20 ചലഞ്ച് അവസാന ലീഗ് മത്സരത്തിൽ ട്രെയിൽബ്ലേസേഴ്സിനെതിരെ സൂപ്പർ നോവാസിന് രണ്ട് റൺസ് ജയം. 147 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ട്രെയിൽബ്ലേസേഴ്സിന് 5 വിക്കറ്റ് നഷ്ടപ്പെടുത്തി 144 റൺസ് നേടാനേ സാധിച്ചുള്ളൂ. ജയത്തോടെ സൂപ്പർ നോവാസ് ഫൈനലിൽ പ്രവേശിച്ചു. പരാജയപ്പെട്ടെങ്കിലും ആദ്യ മത്സരത്തിൽ കൂറ്റൻ ജയം നേടിയ ട്രെയിൽബ്ലേസേഴ്സാണ് ഫൈനലിൽ സൂപ്പർ നോവാസിനെ നേരിടുക.
ചമരി അത്തപ്പട്ടുവിൻ്റെ ബ്രൂട്ടൽ ഷോ ആണ് സൂപ്പർ നോവാസിൻ്റെ ഇന്നിംഗ്സിൽ ജീവ വായു ആയത്. ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തും ബൗണ്ടറി കണ്ടെത്തിയ അത്തപ്പട്ടു ട്രെയിൽബ്ലേസേഴ്സ് ബൗളർമാരെ നിർദ്ദയം പ്രഹരിച്ചു. ഒപ്പം ഇറങ്ങിയ പ്രിയ പുനിയ തുടക്കത്തിൽ ബുദ്ധിമുട്ടിയെങ്കിലും അത്തപ്പട്ടുവിൻ്റെ വെടിക്കെട്ട് ബാറ്റിംഗ് സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. സാവധാനം പ്രിയയും ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങിയതോടെ സ്കോർ കുതിച്ചു. 12ആം ഓവറിലാണ് സൂപ്പർ നോവാസിന് ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്. പുനിയയയെ (30) ദീപ്തി ശർമ്മയുടെ കൈകളിലെത്തിച്ച സല്മ ഖാത്തൂൻ 89 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു.
17ആം ഓവറിൽ അത്തപ്പട്ടു പുറത്തായി. 48 പന്തിൽ 67 റൺസെടുത്ത ശ്രീലങ്കൻ ക്യാപ്റ്റൻ ഹർലീൻ ഡിയോളിൻ്റെ പന്തിൽ ഡയ്ലൻ ഹേമലതയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. അവസാന ഓവറുകൾ ഗംഭീരമായി പന്തെറിഞ്ഞ ട്രെയിൽബ്ലേസേഴ്സ് ഹർമൻപ്രീതിനെ അടക്കം പിടിച്ചുനിർത്തി. ജമീമ റോഡ്രിഗസ് (1) ഗോസ്വാമിയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. അവസാന ഓവറിൽ ശശികല സിരിവർദനെ (2), ഹർമൻപ്രീത് കൗർ (31), അനുജ പാട്ടീൽ (1) എന്നീ മൂന്നു പേർ റണ്ണൗട്ടായി.
147 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ട്രെയിൽബ്ലേസേഴ്സിനും മികച്ച തുടക്കമാണ് ലഭിച്ചത്. ദേന്ദ്ര ഡോട്ടിൻ അനായാസം സ്കോർ ചെയ്തതോടെ ട്രെയിൽബ്ലേസേഴ്സ് മികച്ച റൺ റേറ്റിൽ സ്കോർ ചെയ്തു. സ്മൃതി മന്ദന ടൈമിംഗ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയായിരുന്നു. 44 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ 7ആം ഓവറിൽ ഡോട്ടിൻ പുറത്തായത് ട്രെയിൽബ്ലേസേഴ്സിന് കനത്ത തിരിച്ച തിരിച്ചടിയായി. 27 റൺസെടുത്ത ഡോട്ടിനെ ഷക്കീറ സെൽമാൻ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. ആ ഓവറിൽ തന്നെ റിച്ച ഘോഷും (4) മടങ്ങി. സ്മൃതി (33) ചില മികച്ച ഷോട്ടുകൾ കളിച്ചെങ്കിലും 13ആം ഓവറിൽ അനുജ പാട്ടീലിൻ്റെ ഇരയായി. ഡയ്ലൻ ഹേമലത (4) വേഗം മടങ്ങി. തോൽവി ഉറപ്പിച്ച ട്രെയിൽബ്ലേസേഴ്സിനെ 15 ഓവറിൽ 91/4 എന്ന നിലയിൽ ക്രീസിൽ ഒത്തുചേർന്ന ദീപ്തി ശർമ്മ-ഹർലീൻ ഡിയോൾ സഖ്യം നടത്തിയ പോരാട്ടമാണ് ജയത്തിനരികെ എത്തിച്ചത്. തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയ സഖ്യം അഞ്ചാം വിക്കറ്റിൽ 52 റൺസിൻ്റെ നിർണായക കൂട്ടുകെട്ടുയർത്തി. അവസാന ഓവറിൽ ഹർലീൻ ഡിയോൾ (27) പുറത്തായതാണ് നിർണായകമായത്. ദീപ്തി ശർമ്മ (43) പുറത്താവാതെ നിന്നു.
Story Highlights – Supernovas won against trailblazers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here