നെടുങ്കണ്ടം കസ്റ്റഡി മരണം: മുൻകൂർ ജാമ്യാപേക്ഷ നൽകി ഇടുക്കി മുൻ എസ്.പി വേണുഗോപാൽ

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഇടുക്കി മുൻ എസ്.പി. വേണുഗോപാൽ. കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ വേണുഗോപാലിന്റെ നുണ പരിശോധനാ ഫലം അടുത്തിടെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വേണുഗോപാലിനെ ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ചു. ഇതേത്തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി വേണുഗോപാൽ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ രംഗത്തെത്തി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ അറസ്റ്റി ഉദ്ദേശ്യമില്ലെന്നും അന്വേഷണവുമായി സഹകരിച്ചാൽ മതിയെന്നും സിബിഐ ഹൈക്കോടതിയിൽ വ്യക്തമാക്കി.
അതേസമയം, കേസിലെ മറ്റ് പ്രതികളായ 6 പോലീസ് ഉദ്യോഗസ്ഥരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹർജിയും സി.ബി.ഐ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാർ പൊലീസിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് 2019 ജൂൺ 21ന് മരിച്ചെന്നാണു കേസ്. പീരുമേട് സബ് ജയിലിൽ റിമാൻഡിൽ ഇരിക്കെയാണ് മരിച്ചത്. സിഐ ആവശ്യപ്പെട്ടിട്ടും എസ്‌ഐയും മറ്റു പ്രതികളും ഇയാളെ കോടതിയിൽ ഹാജരാക്കിയില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Story Highlights – Nedumkandam custody death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here