സുവാരസിനു കൊവിഡ്; ബ്രസീലിനെതിരെയും ബാഴ്സക്കെതിരെയും കളിക്കില്ല

സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിൻ്റെ ഉറുഗ്വേ സ്ട്രൈക്കർ ലൂയിസ് സുവാരസിനു കൊവിഡ്. ഇതോടെ ബ്രസീലിനെതിരെ നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ താരത്തിനു കളിക്കാനാവില്ല. മുൻ ക്ലബ് ബാഴ്സലോണക്കെതിരെ ശനിയാഴ്ച നടക്കുന്ന ലാലിഗ മത്സരവും സുവാരസിനു നഷ്ടമാവും. സുവാരസിനൊപ്പം ഗോൾ കീപ്പർ റോഡ്രിഗോ മുനോസിനും സപ്പോർട്ടിംഗ് സംഘത്തിലുള്ള മതിയാസ് ഫരാളിനും കൊവിഡ് പോസിറ്റീവായി.
മൂവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും മറ്റ് താരങ്ങളുടെ ടെസ്റ്റ് റിസൽട്ടുകൾ നെഗറ്റീവാണെന്നും ഉറുഗ്വേ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ അറിയിച്ചു. മികച്ച ഫോമിൽ കളിക്കുന്ന സുവാരസിൻ്റെ അഭാവം ദേശീയ ടീമിനും ക്ലബിനും ഒരുപോലെ തിരിച്ചടിയാണ്. ബാഴ്സയിൽ നിന്ന് സീസൺ തുടക്കത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയ താരം ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്.
Read Also : ‘ഈ സിനിമയിലെ വില്ലൻ ഞാനാണെന്ന് തോന്നുന്നു’; സുവാരസ് ടീം വിട്ടതിൽ പ്രതികരണവുമായി കോമാൻ
2014ൽ ലിവർപൂളിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് ബാഴ്സലോണയിലെത്തിയ താരം മെസ്സിക്കൊപ്പം മുന്നേറ്റ നിരയിലെ ഏറ്റവും ശ്രദ്ധേയനായ താരമായിരുന്നു. 6 വർഷത്തിനിടെ ക്ലബിൻ്റെ 13 കിരീട നേട്ടങ്ങളിൽ താരം പങ്കാളിയായി. സുവാരസിൻ്റെ അരങ്ങേറ്റ സീസണിൽ മെസ്സി-സുവാരസ്-നെയ്മർ ആക്രമണ സഖ്യം 122 ഗോളുകൾ നേടി സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
ബാഴ്സലോണക്കായി 283 മത്സരത്തിൽ ബൂട്ടണിഞ്ഞ താരം 198 ഗോളുകളും നേടിയിട്ടുണ്ട്. ബാഴ്സ ചരിത്രത്തിൽ തന്നെ ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ മൂന്നാമത്തെ താരമാന് സുവാരസ്. ലിവർപൂൾ, അയാക്സ് എന്നീ ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരം ഉറുഗ്വേ ദേശീയ ടീമിനു വേണ്ടി 113 മത്സരങ്ങളിലും കളത്തിലിറങ്ങി.
Story Highlights – Luis Suarez tests positive for coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here