ധനമന്ത്രി ഇ.ഡി അന്വേഷണത്തെ ഭയക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വർണക്കടത്ത് കേസിലെ വിവാദ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ കിഫ്ബി അക്കൗണ്ട് ഓഡിറ്റ് ചെയ്യാൻ നിയമിച്ചതിനെ തുടർന്ന് വരാൻ പോകുന്ന ഇഡി അന്വേഷണം ഭയന്നാണ് ധനമന്ത്രി തോമസ് ഐസക് നട്ടാൽകുരുക്കാത്ത നുണകളുമായി രംഗത്ത് വന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
കേരളത്തിന് കേട്ടുകേൾവിയില്ലാത്തതും കൊടുത്തു തീർക്കാൻ കഴിയാത്തതുമായ സാമ്പത്തിക ബാധ്യത വരുത്തിയ ധനമന്ത്രി തോമസ് ഐസക് വാർത്താസമ്മേളനത്തിൽ കിഫ്ബിയെ ന്യായീകരിക്കാൻ പെടാപ്പാട് പെടുന്നതാണ് കണ്ടത്. അവിശ്വസനീയമായ നുണകളുടെ ഒരു ഘോഷയാത്ര ആയിരുന്നു അദ്ദേഹത്തിന്റെ വാർത്താസമ്മേളനം.
രാജ്യദ്രോഹ കേസിലെ പ്രതികളുമായി ബന്ധമുള്ള വ്യക്തിയെ കിഫ്ബി ഓഡിറ്റിംഗിൽ കൊണ്ടുവന്നത് ക്രമവിരുദ്ധമായ നടപടിയാണ്. ഇഡി കണ്ടെത്തിയ ശിവശങ്കർ ടീംമിലെ പങ്കാളിയാണോ തോമസ് ഐസക്കെന്നും സംശയിക്കേണ്ടിരിക്കുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കൂടി അന്വേഷിച്ചാലെ കിഫ്ബിയിലെ ദുരൂഹ ഇടപാടുകളുടെ ചുരുളുകൾ അഴിക്കാൻ കഴിയൂ. കേന്ദ്ര ഏജൻസികൾക്കെതിരെ ആരോപണവുമായി ധനമന്ത്രിയും മുഖ്യമന്ത്രിയും രംഗത്ത് വന്നത് വരാൻ പോകുന്ന അന്വേഷണത്തെ മുൻകൂട്ടി കണ്ടുകൊണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കിഫ്ബിക്കെതിരായ സിഎജിയുടെ കണ്ടെത്തലുകൾ തെറ്റെന്ന് വരുത്താനാണ് മന്ത്രി നുണ പ്രചരണം നടത്തുന്നത്.ആർ.ബി.ഐ എൻഒസി നലകിയെന്ന ബലത്തിൽ മസാല ബോണ്ടുകൾ ഇറക്കിയതിന് പിന്നിൽ വലിയ ക്രമക്കേടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് മസാല ബോണ്ടുമായി വിദേശ വിപണിയിലെത്തി ബോണ്ട് ആദ്യമായി പുറത്തിറക്കിയത്.
സിഎജിയുടേത് കരട് റിപ്പോർട്ടാണെന്ന് ആദ്യം കള്ളം പറഞ്ഞ മന്ത്രി സിഎജി വിശദമായ പത്രക്കുറിപ്പ് ഇറക്കിയപ്പോൾ മുൻനിലപാടിൽ നിന്നും മലക്കം മറിഞ്ഞു. സിഎജിക്കെതിരെ തുടക്കം മുതൽ യുദ്ധപ്രഖ്യാപനം നടത്തിയ ധനമന്ത്രി ഓഡിറ്റ് റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പേ ചോർത്തി പുറത്തുവിട്ടു.ഇതു ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും മുള്ളപ്പള്ളി പറഞ്ഞു.
Story Highlights – Mullappally Ramachandran says Finance Minister ED is afraid of investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here