രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മോചനക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തമിഴ്‌നാട് ഗവർണറെന്ന് സിബിഐ

രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്റെ മോചനക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തമിഴ്‌നാട് ഗവർണറെന്ന് സി.ബി.ഐ സുപ്രിംകോടതിയിൽ. രാജീവ് വധത്തിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടോയെന്ന അന്വേഷണവുമായി, പേരറിവാളന് ബന്ധമില്ലെന്നും സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ജയിൽ മോചനമാവശ്യപ്പെട്ട് പേരറിവാളൻ സമർപ്പിച്ച ഹർജിയിലാണ് സിബിഐ അന്വേഷണസംഘം സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ജയിൻ കമ്മീഷൻ റിപ്പോർട്ടിന്റെ പരിധിയിൽ നിന്നുക്കൊണ്ടാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുന്നത്. കുറ്റകൃത്യത്തിൽ ശ്രീലങ്കൻ പൗരന്മാർ അടക്കം 21 പേരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. പേരറിവാളന് അന്വേഷണവുമായി ബന്ധമില്ല. പേരറിവാളന്റെ ജയിൽ മോചനത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിതാണ് തീരുമാനമെടുക്കേണ്ടത്. അക്കാര്യത്തിൽ സിബിഐക്ക് ഒരു പങ്കുമില്ലെന്നും അന്വേഷണസംഘം സുപ്രിംകോടതിയെ അറിയിച്ചു. പേരറിവാളനെ മോചിപ്പിക്കണമെന്ന ശുപാർശ ഗവർണർക്ക് കൈമാറിയതായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അമ്മ അർപുതമ്മാൾ നൽകിയ നിവേദനവും ഗവർണർക്ക് മുന്നിലുണ്ട്. പേരറിവാളന്റെ ഹർജി ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.
Story Highlights – CBI says Tamil Nadu governor should decide on Rajiv Gandhi assassination case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here