അഞ്ചുജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

തദ്ദേശസ്ഥാപനങ്ങളിലേക്കുളള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി
കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം ലംഘിച്ചാൽ സ്ഥാനാർത്ഥികൾക്കെതിരെ നടപടി മുന്നറിയിപ്പും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്.
ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പോരാട്ടം കടുപ്പിക്കുകയാണ് മുന്നണികളും സ്ഥാനാർത്ഥികളും. കൊവിഡ് ആശങ്കക്കിടയിലും പ്രചാരണത്തിന്റെ ആവേശം ഒട്ടും ചോരാതിരിക്കാൻ മുന്നണികൾ പ്രത്യേകശ്രദ്ധ പുലർത്തിയിരുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി തുടങ്ങി അഞ്ചുജില്ലകളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. ഇവിടങ്ങളിൽ ഓരോവോട്ടും ഉറപ്പിക്കുന്നതിനുളള അവസാന വട്ട ഓട്ടത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. ഇന്ന് ആറുമണിവരെയാണ് പരസ്യപ്രചാരണത്തിന് അനുമതി.
കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി കലാശക്കൊട്ടിന് വിലക്കുണ്ട്. ജാഥകളോ ആൾക്കൂട്ട പരിപാടികളോ ഉണ്ടായാൽ സ്ഥാനാർത്ഥികൾക്കെതിരെയാകും നടപടി. പ്രചാരണ സമയം അവസാനിച്ചാൽ പുറത്തുനിന്ന് പ്രചാരണത്തിനെത്തിയ പ്രവർത്തകരും നേതാക്കളും വാർഡിന് പുറത്തുപോകണം. എന്നാൽ, സ്ഥാനാർത്ഥിയോ ഏജന്റോ വാർഡിന് പുറത്തുനിന്നുളളവരാണെങ്കിൽ വാർഡിൽ തുടരുന്നതിന് തടസമില്ല. ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കാരിനിരിക്കെ പതിനെട്ടടവും പയറ്റി തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാണ് മുന്നണികളും സ്ഥാനാർത്ഥികളം വിമതരും സ്വതന്ത്രരുമെല്ലാം. കലാശക്കൊട്ടില്ലെങ്കിലും വാക്ക് പോരിൽ ആവേശം നിറച്ചു തന്നെയാണ് മുന്നണികൾ സെമിഫൈനലിന്റെ ആദ്യലാപ്പ് കടക്കാനൊരുങ്ങുന്നത്.
Story Highlights – campaign will end today in five districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here