പ്രിയ കവയിത്രിക്ക് വിട; മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിച്ചു
അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിച്ചു. തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാരം നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസിൽ തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാംപിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നൽകി.
സുഗതകുമാരിയുടെ മകൾ ലക്ഷ്മി, സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ, ചെറുമകൻ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബന്ധുക്കളും പൊലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് എത്തിയത്.
കൊവിഡ‍് ബാധിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു സുഗതകുമാരി. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. തുടർന്ന് ഇന്ന് രാവിലെ നില വഷളാകുകയും മരണം സംഭവിക്കുകയായിരുന്നു.
Story Highlights – Sugathakumari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here