കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം. ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും. മുഖ്യപ്രതി ഇർഷാദിനെ
കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാഞ്ഞങ്ങാട്ടെത്തും. കണ്ണൂർ
എസ്പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം അന്വേഷിക്കുന്നത്. ഇതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കിയാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുന്നത്. കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും ലോക്കൽ പൊലീസ് പിടികൂടിയെങ്കിലും തെളിവെടുപ്പുൾപ്പെടെ നടത്താനായിട്ടില്ല. ഇർഷാദ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്ത ഇർഷാദ് കാഞ്ഞങ്ങാട് ജില്ലാ ജയിലിലാണുള്ളത്. ഔഫിനെ കുത്താൻ ഉപയോഗിച്ച കത്തി ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.
Story Highlights – Murder of DYFI activist in Kalluravi; The crime branch investigation will begin today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here