കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹാമാന്റ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും. വിശദമായ ചോദ്യം ചെയ്യലിനൊപ്പം കൊലയ്ക്ക് ഉപയോഗിച്ച ആയുധം ഉൾപ്പടെ കണ്ടെത്താനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റ ശ്രമം.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്, എംഎസ്എഫ് മുനിസിപ്പൽ പ്രസിഡന്റ് ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, വെള്ളിയാഴ്ച വൈകീട്ടോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ട സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനോ,വിശദമായി ചോദ്യം ചെയ്യുന്നതിനോ ലോക്കൽ പൊലീസ് തയാറായില്ല. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരും കാഞ്ഞങ്ങാട് ജില്ല ജയിലിൽ റിമാന്റിലാണുള്ളത്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം മൂവരുടെയും കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. കൊലയ്ക്കുപയോഗിച്ച് കത്തി കണ്ടെത്തുന്നതിനൊപ്പം മറ്റാർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ പേരിൽ രാഷ്ട്രീയ വിരോധം വച്ച് നടന്ന കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങളിലും വ്യക്തത വരേണ്ടതാവശ്യമാണ്. നിർണായകമായ തെളിവുകൾ കണ്ടെത്തുകയാണ് ക്രൈംബ്രാഞ്ചിന് മുന്നിലെ പ്രധാന വെല്ലുവിളി. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്പി കെ.കെ മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡിവൈഎസ്പി ദാമോദരൻ, സി.ഐ അബ്ദുൽ റഹീം ഉൾപ്പടെയുള്ളവരും അംഗങ്ങളാണ്.
Story Highlights – Case of murder of DYFI activist in Kalluravi; Defendants The probe team will apply today for custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here