മാതാപിതാക്കളെ അടക്കം ചെയ്ത മണ്ണിൽ ജീവിക്കാൻ അനുവദിക്കണം; കുറ്റക്കാർക്കെതിരെ നടപടി വേണം; പ്രതികരിച്ച് രാഹുൽ രാജ്

മാതാപിതാക്കളെ അടക്കം ചെയ്ത മണ്ണിൽ ജീവിക്കാൻ അനുവദിക്കണമെന്ന് നെയ്യാറ്റിൻകരയിൽ മരിച്ച രാജന്റേയും അമ്പിളിയുടേയും മകൻ രാഹുൽ രാജ്. അച്ഛന്റേയും അമ്മയുടേയും മരണത്തിന് കാരണക്കാരിയായ വസന്തയ്ക്കെതിരെയും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണം. സർക്കാർ ജോലി പ്രതീക്ഷിക്കുന്നുണ്ട്. തങ്ങൾക്ക് സംഭവിച്ച ഈ ദുരവസ്ഥ കേരളത്തിലെ മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നും രാഹുൽ രാജ് പറഞ്ഞു. ട്വന്റിഫോർ എൻകൗണ്ടറിലായിരുന്നു രാഹുൽ രാജിന്റെ പ്രതികരണം.
അതിനിടെ രാഹുലിന്റെ സഹോദരൻ രഞ്ജിത്ത് രാജിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടർന്ന് ബോധരഹിതനാകുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ സമീപവാസികൾ ചേർന്ന് പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചതോടെ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താൻ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജൻ പ്രതികരിച്ചിരുന്നു. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. തുടർന്ന് രാജൻ മരണപ്പെട്ടു. ഇതിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.
Story Highlights – Neyyatinkara suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here