നിയമസഭാ തെരഞ്ഞെടുപ്പ്: സീറ്റുവിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായി കോൺഗ്രസ് ഇന്ന് ചർച്ച നടത്തും

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം സംബന്ധിച്ച് മുസ്ലിം ലീഗ് ഒഴികെയുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് ഇന്ന് ചർച്ച നടത്തും. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റും ആവശ്യപ്പെടുന്ന കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം 12 സീറ്റുകൾ ലഭിച്ചാൽ വിട്ടുവീഴ്ചക്ക് തയ്യാറായേക്കും. മുസ്ലിം ലീഗിന് മൂന്നു സീറ്റുകൾ അധികം നൽകിയേക്കും
എത്രയും വേഗം സീറ്റുവിഭജനം പൂർത്തിയാക്കി സ്ഥാനാർഥി നിർണയവും നടത്തി തെരഞ്ഞെടുപ്പ് കളത്തിൽ സജീവമാകാനുള്ള നീക്കങ്ങളിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ ലോക്താന്ത്രിക് ജനതാദൾ മത്സരിച്ച കൂത്തുപറമ്പും കോൺഗ്രസ് മത്സരിച്ച ചേലക്കരയും കേരള കോൺഗ്രസ് എം മത്സരിച്ച പേരാമ്പ്രയും ഇത്തവണ ലീഗിന് അധികമായി വിട്ടുനൽകിയേക്കും. കണ്ണൂർ ഉൾപ്പടെ മറ്റ് ചില മണ്ഡലങ്ങൾക്കും ലീഗ് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് വഴങ്ങിയിട്ടില്ല.
തിരുവമ്പാടി പകരമായി ലഭിച്ചാൽ പേരാമ്പ്ര വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തയാറാണ്.15 സീറ്റുകളിലാണ് ജോസഫ് അവകാശവാദം ഉന്നയിക്കുന്നത്. 12 സീറ്റുകൾ ലഭിച്ചാൽ വിട്ടു വീഴ്ചക്ക് തയ്യാറായേക്കും. പാലാ സീറ്റ് വിട്ടു നൽകിയാൽ പകരം മൂവാറ്റുപുഴ കിട്ടണമെന്ന നിലപാടിലാണ് പി ജെ ജോസഫ്. കോട്ടയം ജില്ലയിലെ സീറ്റുകളെച്ചൊല്ലി തർക്കത്തിനും സാധ്യതകൾ ഏറെയാണ്. ഇപ്പോഴുള്ള അഞ്ച് സീറ്റുകൾക്ക് പുറമെ കൊല്ലത്തും ആലപ്പുഴയിലും ഓരോ സീറ്റുകൾ കൂടി വേണമെന്ന നിലപാടിലാണ് ആർ.എസ്.പി. കഴിഞ്ഞ തവണ ഒരുസീറ്റിൽ മൽസരിച്ച സി.എം.പി കുന്നംകുളത്തിന് പുറമെ മുൻപ് മൽസരിച്ചിട്ടുള്ള നാട്ടികയും നെൻമാറയും ആവശ്യപ്പെടുന്നുണ്ട്.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും മൂന്ന് സീറ്റുകൾ ചോദിക്കുന്നുണ്ട്. ഫോർവേഡ് ബ്ലോക്കിന് ഒരു സീറ്റ് നൽകിയേക്കും. അവസാന നിമിഷത്തെ തർക്കങ്ങളും പൊട്ടിത്തെറിയും ഒഴിവാക്കുന്നതിന് ഇതിനോടകം അനൗപചാരിക ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. പരസ്യമായ സീറ്റ് വിഭജന ചർച്ചകളിലൂടെ ഉണ്ടാകുന്ന വിവാദങ്ങൾ ഒഴിവാക്കലും നേതൃത്വത്തിന്റെ ലക്ഷ്യമാണ്.
Story Highlights – The Congress will hold discussions with the constituent parties today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here