നിയമസഭാ തെരഞ്ഞെടുപ്പ്; പന്തളത്ത് പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി സിപിഐഎം

തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ പന്തളത്ത് പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി സിപിഐഎം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പാർട്ടിയയിൽ നിന്ന് ആകന്നു നിൽക്കുന്നവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. ഇതിന് മുന്നോടിയായി പൂർവ കാല എസ്എഫ്ഐ നേതാക്കളുടെ സംഘമം പാർട്ടി വിളിച്ചു ചേർത്തു.
ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടം ഉണ്ടായിരുന്ന പന്തളത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി അട്ടിമറിയിലൂടെ ഭരണം പിടിച്ചു. സിപിഐഎമ്മിൽ നിന്നും ബിജെപിക്ക് അനുകൂലമായുള്ള വോട്ടുകളുടെ കുത്തൊഴുക്ക് മനസ്സിലാക്കിയാണ് മേഖലയിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ പാർട്ടി തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായാണ് പന്തളത്തെ ആദ്യകാല എസ്എഫ്ഐ പ്രവർത്തകരുടെ യോഗം വിളിച്ചത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി യോഗം ഉദ്ഘാടനം ചെയ്തു.
പന്തളം എൻഎസ്എസ് കോളേജിൽ പഠനം നടത്തിയ 150ലേറെ എസ്എഫ്ഐ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ അവസരം പ്രയോജനപ്പെടുത്തി ശക്തമായ തിരിച്ചു വരവ് നടത്താനാണ് സിപിഐഎം ശ്രമം നടത്തുന്നത്. ഈ സാഹചര്യത്തിൽ പാർട്ടിയുമായി അകന്നു നിൽക്കുന്നവരെ അടുപ്പിക്കാനും താഴേത്തട്ടു മുതൽ പ്രവർത്തനം വ്യാപിപ്പിക്കാനും ആണ് ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നു വരുന്നത്. ഇതിലൂടെ ബിജെപി നേടിയ മുന്നേറ്റം മറികടക്കുകയാണ് ലക്ഷ്യം. ഇതിന്റെ തുടർച്ചയായി ഈ മാസം 11 ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പന്തളത്ത് പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Story Highlights – CPIM to intensify its activities in Pandalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here