6 വിക്കറ്റുകൾ നഷ്ടം; ഇന്ത്യ തോൽവിയിലേക്ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തോൽവിയിലേക്ക്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്. 50 റൺസെടുത്ത് ശുഭ്മൻ ഗിൽ മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. വിരാട് കോലി (45) ക്രീസിൽ തുടരുകയാണ്. 3 വിക്കറ്റ് നേടിയ ജെയിംസ് ആൻഡേഴ്സൺ ആണ് ഇന്ത്യയെ തകർത്തത്.
ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്. ഏറെ വൈകാതെ പൂജാര പുറത്തായി. 15 റൺസ് നേടിയ താരം ജാക്ക് ലീച്ചിൻ്റെ പന്തിൽ ബെൻ സ്റ്റോക്സിനു പിടിനൽകി മടങ്ങുകയായിരുന്നു. മൂന്നാം വിക്കറ്റിൽ കോലിയും ഗില്ലും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിനെ താങ്ങിനിർത്താൻ ശ്രമിച്ചു. എന്നാൽ, ഫിഫ്റ്റി അടിച്ചതിനു പിന്നാലെ ഗിൽ മടങ്ങി. യുവതാരത്തെ ജെയിംസ് ആൻഡേഴ്സൺ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. രഹാനെ (0) വേഗം മടങ്ങി. അദ്ദേഹത്തെയും ആൻഡേഴ്സൺ ബൗൾഡാക്കുകയായിരുന്നു. ഋഷഭ് പന്ത് (11) ആൻഡേഴ്സണിൻ്റെ പന്തിൽ ജോ റൂട്ടിനു പിടികൊടുത്ത് മടങ്ങി. വാഷിംഗ്ടൺ സുന്ദർ (0) ഡോം ബെസിൻ്റെ പന്തിൽ ജോസ് ബട്‌ലർ പിടിച്ച് പുറത്തായി. ഇതോടെ ഇന്ത്യ വിറച്ചു.
നിലവിൽ കോലിയും അശ്വിനുമാണ് (2) ക്രീസിൽ. ഇനിയും ഇംഗ്ലണ്ട് സ്കോറിന് 276 റൺസ് പിന്നിലാണ് ഇന്ത്യ. ഒരു വിക്കറ്റ് കൂടി നേടിയാൽ ഇന്ത്യൻ വാലറ്റത്തിലേക്ക് ബാറ്റിങ് എത്തും എന്നതിനാൽ അടുത്ത സെഷനിൽ തന്നെ ജയത്തിലെത്താനാവുമെന്നാണ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്.
Story Highlights – india lost 6 wickets vs england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here