യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പിഎസ്സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിന്റെ തുടക്കത്തിൽ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ഇതിന് പിന്നാലെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് നിരത്തിയ ബാരിക്കേട് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാൽ, പൊലീസ് അനാവശ്യമായി പ്രശ്നമുണ്ടാക്കുകയാണെന്നായിരുന്നു പ്രവർത്തകരുടെ ആരോപണം.
അതേസമയം, യുഡിഎഫ് സർക്കാരിന്റെ കാലത്തെ നിയമന വിവരങ്ങൾ പുറത്തുവിടാനൊരുങ്ങുകയാണ് സർക്കാർ. മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് റിപ്പോർട്ട് തേടി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഓരോ വകുപ്പുകളിലെയും നിയമനത്തിന്റെ വിവരങ്ങളാണ് മുഖ്യമന്ത്രി തേടിയിരിക്കുന്നത്. പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ സംബന്ധിച്ചും മുഖ്യമന്ത്രി വിവരങ്ങൾ ആരാഞ്ഞു. നിയമനങ്ങൾ സംബന്ധിച്ച് സർക്കാർ പ്രതിസന്ധി നേരിടുന്നതിനിടെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവരങ്ങൾ ആരാഞ്ഞിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനായാണ് നിയമനങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് തേടിയിരിക്കുന്നത്.
അതേസമയം, സെക്രട്ടേറിയറ്റിന് മുൻപിൽ സമരങ്ങൾ തുടരുകയാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികൾ വീണ്ടും ആത്മഹത്യാ ശ്രമം നടത്തി. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ളവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Story Highlights – Youth Congress Secretariat March
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here