ആദ്യ ടെസ്റ്റിൽ പിച്ചൊരുക്കിയ ക്യുറേറ്ററെ നീക്കി ബിസിസിഐ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ പിച്ചൊരുക്കിയ ക്യുറേറ്ററെ നീക്കി ബിസിസിഐ. സെൻട്രൽ സോൺ ക്യുറേറ്റർ തപോഷ് ചാറ്റർജിയെയാണ് ചുമതലയിൽ നിന്ന് ഒഴിവാക്കിയത്. ടെസ്റ്റിൽ പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ടീം പിച്ചിനെതിരെ ബിസിസിഐയോട് പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബിസിസിഐയുടെ നീക്കം.
പ്രാദേശിക ക്യുറേറ്റർ വി രമേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് രണ്ടാം ടെസ്റ്റിനുള്ള പിച്ച് ഒരുക്കുന്നത്. സ്പിൻ ബൗളിംഗിനെ അനുകൂലിക്കുന്ന പിച്ചാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. പിച്ചിൽ വെള്ളമൊഴിക്കുന്നത് നിർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പിച്ചിൽ കൂടുതൽ ക്രാക്കുകൾ ഉണ്ടാവും. തപോഷ് ചാറ്റർജിയെ വിജയ് ഹസാരെ ട്രോഫിക്കുള്ള പിച്ച് നിർമ്മിക്കാനാണ് നിലവിൽ നിയോഗിച്ചിരിക്കുന്നത്.
ആദ്യ രണ്ട് ദിവസം സ്പിന്നർമാർക്കോ പേസർമാർക്കോ പിച്ചിൽ നിന്ന് ആനുകൂല്യം ലഭിച്ചിരുന്നില്ല. അത് മുതലെടുത്ത് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് കൂറ്റൻ സ്കോറാണ് ഒന്നാം ഇന്നിംഗ്സിൽ കുറിച്ചത്. ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മയും ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറും പിച്ചിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. ഇഷാന്ത് ശർമ്മ പിച്ചിനെ റോഡ് എന്ന് വിശേഷിപ്പിച്ചപ്പോൾ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം പിച്ചായിരുന്നു അതെന്നാണ് ആർച്ചർ പ്രതികരിച്ചത്.
ഫെബ്രുവരി 13ന് ചെന്നൈയിൽ തന്നെയാണ് രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുക. നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച ഇംഗ്ലണ്ട് 1-0നു മുന്നിലാണ്.
Story Highlights – BCCI curator sent off, India team management gets involved
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here