സ്വർണക്കടത്ത് കേസ് പ്രതിയായ കസ്റ്റംസ് ഉദ്യോഗസ്ഥ സ്വപ്നയെ ജയിലിൽ സന്ദർശിച്ചത് രണ്ട് തവണ; ദൂരൂഹം; അന്വേഷിക്കാൻ പൊലീസ്

സ്വർണക്കടത്ത് കേസിൽ പ്രതിയായ കസ്റ്റംസ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനെ ജയിലിൽ സന്ദർശിച്ചത് ദുരൂഹം. കസ്റ്റംസ് സൂപ്രണ്ട് ആൻസി ഫിലിപ്പാണ് സ്വപ്നയെ ജയിലിൽ സന്ദർശിച്ചത്. ഇവർ രണ്ട് തവണ സ്വപ്നയെ ജയിലിൽ സന്ദർശിച്ചു. സംഭവം വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
കോഫേപോസ കേസിന്റെ ഉത്തരവ് നൽകാനെന്ന പേരിലായിരുന്നു ആൻസി ഫിലിപ്പിന്റെ സന്ദർശനം. നവംബർ പതിനഞ്ചിന് അഞ്ച് മണിക്കൂറോളം ആൻസി ഫിലിപ്പ് സ്വപ്നയ്ക്കൊപ്പം ചെലവഴിച്ചു. ഇതിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആൻസിയുടെ സന്ദർശനത്തിന് ശേഷം നവംബർ പതിനെട്ടിന് സ്വപ്നയെ ചോദ്യം ചെയ്യുകയും തൊട്ടടുത്ത ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്താൻ ആൻസി എത്തിയിരുന്നു. തുടർന്ന് നവംബർ 25 ന് കസ്റ്റഡിയിൽ വാങ്ങി. ഡോളർ കടത്ത് കേസിൽ സ്വപ്നയുടെ രഹസ്യമൊഴി ആൻസിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണെന്നും പൊലീസ് പറഞ്ഞു. ഡിസംബർ മൂന്നിനാണ് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
2018 ലെ സ്വർണക്കടത്ത് കേസിലെ പ്രതിയാണ് ആൻസി ഫിലിപ്പ്. ഇവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ചെന്നൈയിൽ നിന്ന് ഡെപ്യൂട്ടേഷനിലാണ് ആൻസി ഫിലിപ്പ് തിരുവനന്തപുരത്ത് എത്തിയത്. കേസിൽ പ്രതിയായാൽ ഡെപ്യൂട്ടേഷൻ അവസാനിക്കേണ്ടതുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here