ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി; സജീവ് ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പുകാരുടെ പ്രതിഷേധം. ആലക്കോട്, ശ്രീകണ്ഠാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസുകൾ പ്രവർത്തകർ താഴിട്ട് പൂട്ടി. ഓഫീസുകൾക്ക് മുന്നിൽ കരിങ്കൊടി കെട്ടുകയും ചെയ്തു.
പ്രദേശത്ത് സജീവിനെതിരെ വ്യാപകമായി പോസ്റ്ററുകളും പതിച്ചു. കോൺഗ്രസിൻ്റെ ഉറച്ച കോട്ടയായ ഇരിക്കൂറിൽ എ ഗ്രൂപ്പുകാരനായ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ കെ.സി വേണുഗോപാലിൻ്റെ വിശ്വസ്ഥനായ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ സ്ക്രീനിംഗ് കമ്മറ്റി യോഗത്തിൽ നീക്കമുണ്ടായതോടെയാണ് പരസ്യ പ്രതിഷേധമുണ്ടായത്. സജീവിനെ സ്ഥാനാർത്ഥിയാക്കിയാൽ വിമതനെ മത്സരിപ്പിക്കാനും നീക്കമുണ്ട്. നാല് പതിറ്റാണ്ടുകൾക്ക് ശേഷം കെ .സി ജോസഫ് ഇരിക്കൂറിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് മറ്റൊരു സ്ഥാനാർത്ഥിക്കായി ചർച്ച തുടങ്ങിയത്.
Story Highlights – poster protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here