തൃപ്പൂണിത്തുറയില്‍ കെ. ബാബുവിന് സീറ്റ് നല്‍കിയതിനെതിരെ ഐ ഗ്രൂപ്പ് നേതാക്കള്‍

തൃപ്പൂണിത്തുറയില്‍ കെ. ബാബുവിന് സീറ്റ് നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. കെ. ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ സാമ്പത്തിക താത്പര്യങ്ങളെന്ന് മുതിര്‍ന്ന നേതാവ് എ. ബി. സാബു ആരോപിച്ചു. എ ഗ്രൂപ്പിന്റെ സാമ്പത്തിക സ്രോതസിനെ സംരക്ഷിക്കാനാണ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ വൈകിപ്പിച്ചതെന്നും നേതാക്കള്‍ ആരോപിച്ചു.
തൃപ്പൂണിത്തുറയില്‍ വീണ്ടുമൊരു അങ്കത്തിന് കൂടി കെ. ബാബുവിന് അവസരമൊരുങ്ങിയതോടെയാണ് പരസ്യ വിമര്‍ശനവുമായി എതിര്‍വിഭാഗം നേതാക്കള്‍ രംഗത്തു വന്നത്. ഉമ്മന്‍ചാണ്ടി സമ്മര്‍ദ രാഷ്ട്രീയതന്ത്രം ഉപയോഗിച്ചാണ് കെ. ബാബുവിന് സീറ്റ് സംഘടിപ്പിച്ചത്. എ ഗ്രൂപ്പിന്റെ സാമ്പത്തിക സ്രോതസിനെ സംരക്ഷിക്കാനാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക തിരുത്തിയത്. വിജിലന്‍സ് കേസില്‍ ക്ലീന്‍ചിറ്റ് ലഭിച്ചുവെന്ന് കെ. ബാബുവിനെ വാദം തെറ്റാണ്. സ്ഥാനാര്‍ത്ഥി ചര്‍ച്ച അപഹാസ്യം ആക്കിമാറ്റിയ നേതൃത്വം മറുപടി പറയണം. കെ. ബാബുവിനായി പ്രചാരണത്തിന് ഇറങ്ങില്ല. സ്ഥാനാര്‍ഥിനിര്‍ണയം കച്ചവടമാക്കി മാറ്റിയെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു.
അതേസമയം, തൃപ്പൂണിത്തറയില്‍ തികഞ്ഞ വലിയ പ്രതീക്ഷയുണ്ടെന്നും സീറ്റിനായി സമ്മര്‍ദ്ദതന്ത്രം ഉപയോഗിച്ചിട്ടില്ലെന്ന് കെ. ബാബു പ്രതികരിച്ചു. തൃപ്പൂണിത്തുറ കോണ്‍ഗ്രസിലെ തുറന്ന പോര് യുഡിഎഫില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Story Highlights – congress I group leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here