‘പട്ടരുടെ മട്ടൻ കറി’; സിനിമാപ്പേരിനെതിരെ കേരള ബ്രാഹ്മണ സഭ

പട്ടരുടെ മട്ടൻ കറി എന്ന സിനിമയ്ക്കെതിരെ കേരള ബ്രാഹ്മണ സഭ (ഓൾ കേരള ബ്രാഹ്മിൺസ് അസോസിയേഷൻ). ചിത്രത്തിൻ്റെ പേര് ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്മണ സഭ പറയുന്നു. ചിത്രത്തിൻ്റെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് പ്രസിഡൻ്റ് കരിമ്പുഴ രാമൻ സെൻസർ ബോർഡിനു കത്തയച്ചിട്ടുണ്ട്. അതേസമയം, ചിത്രത്തിൻ്റെ പേര് പിൻവലിച്ചെന്ന് അണിയറ പ്രവർത്തകർ അറിയിച്ചതായി ബ്രാഹ്മണ സഭ ജനറൽ സെക്രട്ടറി എൻവി ശിവരാമകൃഷ്ണൻ 24നോട് പറഞ്ഞു.
പട്ടർ എന്ന പേരു തന്നെ ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്മണ സഭ പറയുന്നു. ബ്രാഹ്മണർ സസ്യാഹാരികൾ ആയതുകൊണ്ട് തന്നെ പട്ടരിനൊപ്പം മട്ടൺ കറി എന്ന വാക്ക് ഉപയോഗിക്കുന്നത് ബ്രാഹ്മണരെ അപമാനിക്കാനാണ്. അതിനാൽ ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകരുതെന്നും നൽകിയെങ്കിൽ അത് റദ്ദാക്കണം എന്നുമാണ് ആവശ്യം.
പ്രശ്നങ്ങളിൽ അങ്ങനെ പ്രതികരിക്കാത്ത ഒരു വിഭാഗമാണ് തങ്ങൾ എന്ന് ബ്രാഹ്മണ സഭ ജനറൽ സെക്രട്ടറി എൻവി ശിവരാമകൃഷ്ണൻ പറഞ്ഞു. ആർക്കും എന്തും പറയാമെന്ന സ്ഥിതി ആയിരിക്കുന്നു എന്ന് തോന്നിയതിനാലാണ് കത്തയച്ചത്. സെൻസർ ബോർഡുമായി സംസാരിച്ചിരുന്നു. പേര് പിൻവലിച്ചു എന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. സിനിമയിൽ ബ്രാഹ്മണർക്കെതിരെ ഒന്നും ഉണ്ടാവരുതെന്ന് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം 24നോട് പറഞ്ഞു.
ബ്ലാക്ക് മുൺ സ്റ്റുഡിയോസിൻ്റ ബാനറിൽ സുഖോഷ് നിർമ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടൻ കറി. വാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അർജുൻ ബാബു ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും. നരാഗേഷ് വിജയ് ക്യാമറ കൈകാര്യം ചെയ്യും. ആനന്ദ് വിജയ്, സുമേഷ്, നിഷ, രേഷ്മ മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Story Highlights – kerala brahmana sabha against a movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here