സൗദിയിൽ മറവ് ചെയ്ത വ്യക്തിയുടെ ഭൗതികാവശിഷ്ടം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിൽ

സൗദിയിൽ മുസ്ലിം ആചാര പ്രകാരം മറവ് ചെയ്ത ഹിന്ദു മതവിശ്വാസിയായ വ്യക്തിയുടെ ഭൗതികാവശിഷ്ടം ആവശ്യപ്പെട്ട് ഭാര്യ ഡൽഹി ഹൈക്കോടതിയിൽ. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. തങ്ങളുടെ മതവിശ്വാസ പ്രകാരമുള്ള അന്ത്യകർമങ്ങൾ ചെയ്യാനാണ് ഭർത്താവിന്റെ ഭൗതികാവശിഷ്ടങ്ങൾ ആവശ്യപ്പെടുന്നത് യുവതി നൽകിയ ഹർജിയിൽ പറയുന്നു.
സൗദിയിലെ തൊഴിലിടത്ത് വച്ച് ജനുവരി 24നാണ് യുവതിയുടെ ഭർത്താവ് സഞ്ജീവ് കുമാർ മരണപ്പെടുന്നത്. 23 വർഷമായി സൗദിയിൽ ജോലിചെയ്യുകയായിരുന്ന സഞ്ജീവ് കുമാർ ഹൃദയാഘാതം മൂലമാണ് മരണപ്പെടുന്നത്.
മരണവാർത്തയറിഞ്ഞപ്പോൾ തന്നെ സഞ്ജീവിന്റെ ഭൗതികാവശിഷ്ടം ഇന്ത്യയിലെത്തിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലെ ജീവനക്കാരന് പരിഭാഷയിൽ വന്ന പിഴവ് മൂലം മരണസർട്ടിഫിക്കറ്റിൽ മതം രേഖപ്പെടുത്തിയത് മുസ്ലിം എന്നാണ്. ഇത് പ്രകാരം ഇസ്ലാം മതാചാര പ്രകാരം മൃതദേഹം മറവ് ചെയ്യുകയാണ് ചെയ്തത്. എന്നാൽ സഞ്ജീവിന്റെ ബന്ധുക്കൾ മൃതദേഹം മറവ് ചെയ്യാനുള്ള അനുമതി നൽകിയിരുന്നില്ല.
സഞ്ജീവ് മരിച്ച് ഏഴ് ആഴ്ചകൾ പിന്നിട്ടിട്ടും സഞ്ജീവിന്റെ ഭൗതികാവശിഷ്ടം ബന്ധുക്കൾക്ക് ലഭിക്കാനായുള്ള നടപടികളൊന്നും എംബസി അധികൃതർ സ്വീകരിച്ചില്ല. തുടർന്നാണ് ഭാര്യ കോടതിയെ സമീപിച്ചത്.
Story Highlights – woman approaches hc demanding mortal remains of husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here