തേർഡ് അമ്പയറുടെ മോശം തീരുമാനങ്ങൾ; വിമർശിച്ച് മുൻ താരങ്ങൾ

ഇംഗ്ലണ്ടിനെതിരായ നാലാം ടി-20യിൽ തേർഡ് അമ്പയർമാരുടെ മോശം തീരുമാനങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. വിവിഎസ് ലക്ഷ്മൺ, വീരേന്ദർ സെവാഗ്, സഞ്ജയ് മഞ്ജരേക്കർ, ആകാശ് ചോപ്ര തുടങ്ങിയ താരങ്ങളാണ് വിമർശനവുമായി രംഗത്തെത്തിയത്. ഓൺഫീൽഡ് അമ്പയർമാരുടെ സോഫ്റ്റ് സിഗ്നൽ നിയമത്തെയും ഇവർ വിമർശിച്ചു. മത്സരത്തിനു ശേഷം ഇന്ത്യൻ നായകൻ വിരാട് കോലിയും സോഫ്റ്റ് സിഗ്നലിനെതിരെ രംഗത്തെത്തിയിരുന്നു.
സൂര്യകുമാർ യാദവ് പുറത്തായ രീതിയെയാണ് ലക്ഷ്മൺ വിമർശിച്ചത്. ‘ഇതെങ്ങനെയാണ് ഔട്ട് ആവുന്നത്. ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്രയധികം റിപ്ലേകൾ കണ്ടിട്ടും പന്ത് നിലത്ത് കുത്തിയോ എന്ന് ഉറപ്പ് വരാതെ, തേർഡ് അമ്പയർ ഓൺഫീൽഡ് അമ്പയറുടെ സോഫ്റ്റ് സിഗ്നലിനൊപ്പം പോവുന്നു. ഈ നിയമങ്ങൾ മാറ്റേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.’- ലക്ഷ്മൺ ട്വീറ്റ് ചെയ്തു.
ഡേവിഡ് മലൻ ക്യാച്ച് എടുക്കുന്ന ഫോട്ടോയ്ക്കൊപ്പം കണ്ണ് കെട്ടി നിൽക്കുന്ന കുട്ടിയുടെ ചിത്രമാണ് സെവാഗ് പങ്കുവെക്കുന്നത്. ‘തീരുമാനമെടുക്കുന്ന സമയത്ത് മൂന്നാം അമ്പയർ ഇങ്ങനെയാവും’ എന്നാണ് സെവാഗ് കുറിച്ചത്.
57 റൺസെടുത്താണ് സൂര്യകുമാർ യാദവ് പുറത്തായത്. സാം കറൻ എറിഞ്ഞ പന്തിൽ താരത്തെ ഡേവിഡ് മലൻ പിടികൂടുകയായിരുന്നു. ക്യാച്ച് എടുക്കുന്നതിനിടെ പന്ത് നിലത്ത് സ്പർശിച്ചോ എന്നതായിരുന്നു ചോദ്യം. പന്ത് നിലത്തുതട്ടി എന്നത് ഏറെക്കുറെ വ്യക്തമായിരുന്നു എങ്കിലും ഓൺഫീൽഡ് അമ്പയർ ഔട്ട് എന്ന് വിധിച്ചതിനാൽ തേർഡ് അമ്പയറും ക്യാച്ച് ക്ലീൻ ആണെന്ന് വിധി എഴുതുകയായിരുന്നു.
Story Highlights – former players criticizes third umpire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here