പ്രചാരണത്തിനിടെ പിസി ജോർജിന് കൂക്കി വിളി; കൂവിയാൽ പേടിച്ചോടില്ലെന്ന് പിസി: വിഡിയോ

ഈരാറ്റുപേട്ടയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജിനെതിരെ കൂക്കിവിളി. തീക്കോയി പഞ്ചായത്തിലെ തേവർ പാറയിൽ വാഹന പര്യടനം നടത്തുന്നതിനിടെയാണ് സംഭവം. കൂക്കി വിളിച്ചവർക്കെതിരെ പിസി ജോർജ് ഭീഷണി ഉയർത്തി, സൗകര്യമുണ്ടെങ്കിൽ തനിക്ക് വോട്ട് ചെയ്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
“സ്ഥാനാർത്ഥിക്ക് വോട്ട് ചോദിക്കാൻ അവകാശമില്ലെന്ന് ആരാ പറഞ്ഞത്? നിങ്ങൾ കൂവിക്കൊണ്ടിരിക്കും. ഞാൻ കാണിച്ചുതരാം. മെയ് രണ്ടാം തീയതി കഴിഞ്ഞാൽ ഞാൻ എംഎൽഎയാണെന്ന് നീ ഓർത്തോ. നിൻ്റെ വോട്ട് ഇല്ലാതെ തന്നെ ഞാൻ എംഎൽഎ ആയിട്ട് ഇവിടെ വരും. പേടിപ്പിക്കരുത്. കൂവി ഓടിച്ചാൽ ഓടുന്ന ഏഭ്യനല്ലടാ ഞാൻ. നീയൊക്കെ മനസ്സിലാക്കാൻ പറയുകയാണ്. ഞാൻ ഏപ്രിൽ ആറാം തിയതി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനപക്ഷം സ്ഥാനാർത്ഥി ആയിട്ടാണ് മത്സരിക്കുന്നത്. എൻ്റെ ചിഹ്നം തൊപ്പിയാണ്. സൗകര്യം ഉള്ളവർക്ക് തൊപ്പിയിൽ വോട്ട് ചെയ്യാം. വോട്ട് ചെയ്തില്ലേലും എനിക്ക് വിരോധമില്ല. അഞ്ചാം നമ്പരാണ്. അതുകൊണ്ട് വോട്ട് ചെയ്യണം.”- പിസി ജോർജ് പറഞ്ഞു.
കൂവൽ അധികരിച്ചതോടെ പിസി രോഷാകുലനായി. “നിന്നെയൊക്കെ വീട്ടിൽ നിന്ന് കാർന്നോമ്മാര് ഇങ്ങനെയാണ് പഠിപ്പിച്ചുവിടുന്നതെന്ന് ഞാൻ ഇപ്പഴാ അറിഞ്ഞത്. കാർന്നോമ്മാര് നന്നായാലേ മക്കള് നന്നാവൂ. അതിനു വേണ്ടി ഞാൻ അള്ളാഹുവിനോട് ദുആ ചെയ്യാം, നീയൊക്കെ നന്നാകാൻ വേണ്ടി. വേറൊന്നും പറയുന്നില്ല. സൗകര്യമുണ്ടെങ്കിൽ നീയൊക്കെ വോട്ട് ചെയ്താൽ മതി. ഇതാണോ രാഷ്ട്രീയം. എടാ, ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചോദിക്കാൻ അവകാശമില്ലേ? എലക്ഷൻ കമ്മീഷന് പരാതി നൽകിയാൽ നീയൊക്കെ ജയിലിൽ പോയി കിടക്കും, മനസ്സിലായോ. എൻ്റെ മര്യാദ കൊണ്ടാ അത് ചെയ്യാത്തത്. മനസ്സിലായോ? വർത്താനം പറയുന്നു. എന്നെയാ പേടിപ്പിക്കുന്നത്. ഞാൻ ഈരാറ്റുപേട്ടയിൽ ജനിച്ചുവളർന്നവനാടാ. ഞാൻ എവിടെ പോകാനാ. ഇവിടെത്തന്നെ കിടക്കും. മനസ്സിലായോ? നീയല്ല, ആര് തെറി പറഞ്ഞാലും ഓടുന്നവനല്ല ഞാൻ. ആര് കൂവിയാലും ഓടുന്നവനല്ല ഞാൻ.”- പിസി കൂട്ടിച്ചേർത്തു. പിന്നീട് സഭ്യമല്ലാത്ത പദപ്രയോഗങ്ങളും അദ്ദേഹം നടത്തി. അതിനു ശേഷം ഒരിക്കൽ കൂടി വോട്ട് അപേക്ഷിച്ചതിനു ശേഷമാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
Story Highlights- pc george contreversy in erattupetta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here