ഇടത് വിജയം തുടരാൻ ചിറ്റയം ഗോപകുമാർ; ആധിപത്യം ഉറപ്പിക്കാൻ എം.ജി.കണ്ണൻ; അടൂരിൽ തെരഞ്ഞെടുപ്പ് ചൂട് ശക്തം

ഇരുമുന്നണികളെയും മാറി മാറി വരവേറ്റ ചരിത്രമുള്ള അടൂർ മണ്ഡലത്തിൽ കളം നിറയുകയാണ് മുന്നണി സ്ഥാനർത്ഥികൾ. ഇടത് വിജയം തുടരാൻ ചിറ്റയം ഗോപകുമാർ വീറോടെ രംഗത്തുണ്ട്. 1991 മുതൽ 2011 വരെ അടൂരിൽ ആധിപത്യം പുലർത്തിയ തിരുവഞ്ചൂരിന്റെ പിൻമുറക്കാരനാകാനാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണനെ രംഗത്തിറക്കിയുള്ള യു.ഡി.എഫ്. പരീക്ഷണം. എന്നാൽ,പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് ബന്ധത്തോട് വിടപറഞ്ഞ് ബി.ജെ.പി.യിലെത്തിയ പന്തളം പ്രതാപനെ സ്ഥാനാർത്ഥിയാക്കിയാണ് എൻ.ഡി.എ. മണ്ഡലം പിടിക്കാൻ ശ്രമിക്കുന്നത്.
അടൂരിൽ തുടർച്ചയായി വിജയം കുറിച്ചതിന്റെ നേട്ടം അവകാശപ്പെടാനുള്ളത് തിരുവഞ്ചൂർ രാധാകൃഷ്ണനും ചിറ്റയം ഗോപകുമാറിനും മാത്രം. മണ്ഡലത്തിലെ ജനങ്ങളുമായുള്ള ചിറ്റയത്തിന്റെ ഊഷ്മളബന്ധവും കൂടുതൽ കരുത്തേകുമെന്ന് ഇടതുമുന്നണി വിശ്വസിക്കുന്നു. മൂന്നാമങ്കത്തിലും വിജയപ്രതീക്ഷയിൽ തെല്ലും ആശങ്കയില്ല, അടൂരിന്റെ എല്ലാമേഖലയിലും വികസനമെത്തിക്കാനായെന്നും ഇത് വോട്ടയി മറുമെന്നും ചിറ്റയം ഗോപകുമാർ പറയുന്നു.
എന്നാൽ അടൂരിന്റെ മുക്കിലും മൂലയിലും ഓടിയെത്തിയുള്ള പ്രചാരണത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി എം.ജി കണ്ണൻ മുൻതൂക്കം നൽകിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലത്തെ മണ്ഡലത്തിലെ വികസന മുരടിപ്പിൽ ഊന്നിയാണ് എം.ജി കണ്ണൻ വോട്ട് തേടുന്നത്. മാറ്റം െകാതിച്ചും മാറാൻ ഉറച്ചുമാണ് അടൂർ ഇത്തവണ ജനവിധിക്കൊരുങ്ങുന്നതെന്ന് കണ്ണൻ പറയുന്നു.
2011ൽ അടൂരിൽ പോരിനിറങ്ങിയ യു.ഡി.എഫ്. സ്ഥാനാർഥി പന്തളം സുധാകരൻ തലനാരിഴയ്ക്കായിരുന്നു പരാജയപ്പെട്ടത്. സഹോദരന് നഷ്ടമായ വിജയം പിടിച്ചെടുക്കാൻ കൂടിയാണ് പത്തുവർഷത്തിന് ശേഷം പന്തളം പ്രതാപൻ മത്സരത്തിനിറങ്ങുന്നത്. അത് എൻ.ഡി.എയ്ക്ക് വേണ്ടിയാണെന്ന് മാത്രം. തന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിൽ എൻ.ഡി.എക്ക് ഗുണം ചെയ്യുമെന്ന് പ്രതാപൻ പറയുന്നു.
സംവരണ മണ്ഡലമായ അടൂരിൽ വിജയം ഉറപ്പെന്നാണ് മൂന്ന് മുന്നണികളുടേയും അവകാശവാദം.
Story Highlights- adoor, assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here