ശാന്ത സമുദ്രത്തിൽ നിന്നും അജ്ഞാത ബാക്‌ടീരിയയെ കണ്ടെത്തി,മോറിടെല്ല അപകടകാരിയോ ?

മനുഷ്യപ്രതിരോധ വ്യവസ്ഥയ്ക്ക് തീർത്തും അജ്ഞാതമായ ബാക്ടീരിയകളെ ശാന്ത സമുദ്രത്തിൽ നിന്നും കണ്ടെത്തി. യു.എസിന്റെ അധീനതയിലുള്ള ഹവായിയിൽ നിന്ന് 1650 മൈൽ അകലെ കിരിബാറ്റിയുടെ ഭാഗമായുള്ള ഫീനിക്സ് ദ്വീപിന് സമീപത്തു നിന്നാണ് ബാക്‌ടീരിയകളെ കണ്ടെത്തിയത്. മനുഷ്യസ്പർശം അതികം ഏൽക്കാത്ത വിദൂരമേഖലയാണിത്. ഇവിടുത്തെ സമുദ്രനിരപ്പിൽ നിന്നു 13000 അടി താഴേക്ക് സുബാസ്റ്റ്യൻ എന്നു പേരിട്ട കുഞ്ഞൻ അന്തർവാഹിനികളെ അയച്ചാണ് ബാക്‌ടീരിയകളെ കണ്ടെടുത്തത്. കിരിബാറ്റി ദ്വീപുകളിലേക്കു സമീപം ഒഴുകി നടക്കുന്ന ഒരു പരീക്ഷണശാലയിലാണ് ഗവേഷണം നടന്നത്.
വെള്ളത്തിൽ നിന്നും കടലിലെ ചില ചെടികളിൽ നിന്നുമാണ് ബാക്‌ടീരിയകളെ സംഭരിച്ചത്. മോറിടെല്ല എന്ന വിഭാഗത്തിൽ പെടുന്നവയാണ് ബാക്‌ടീരിയകൾ. ഇവയെ ശാസ്ത്രജ്ഞർ പിന്നീട് കൾച്ചർ ചെയ്യുകയും നൂറിലധികം ടെസ്റ്റ് ട്യൂബുകളിൽ സൂക്ഷിക്കുകയും ചെയ്തു. ഇവയെ പിന്നീട് മനുഷ്യന്റെയും എലികളുടെയും പ്രതിരോധ കോശങ്ങളിലെത്തിച്ചു. എന്നാൽ ശാസ്ത്രജ്ഞരെ ഞെട്ടിച്ചു കൊണ്ടാണ് ഗവേഷണ ഫലം പുറത്തുവന്നത്. പ്രതിരോധ കോശങ്ങൾ ഈ ബാക്ടീരിയകളെ തിരിച്ചറിയുന്നതിൽ തീർത്തും പരാജയപ്പെട്ടു.
കാര്യം പ്രതിരോധവ്യവസ്ഥയ്ക്ക് തിരിച്ചറിയാനായില്ലെങ്കിലും ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന മോറിടെല്ല എന്ന ബാക്‌ടീരിയ അപകടകാരിയല്ല. കടലിൽ തന്നെ താമസമാക്കിയതുകൊണ്ട് മനുഷ്യനുൾപ്പെടയുള്ള ജീവികളെ ബാധിക്കാനുള്ള കഴിവ് ഇവയിൽ വളർന്നിട്ടില്ല.
സമുദ്രാന്തർഭാഗത്ത് കുറഞ്ഞ താപനിലയും കടുത്ത സമ്മർദ്ദത്തിലും ജീവിച്ചു ശീലിച്ച ഇവയ്ക്ക് നമ്മൾ ജീവിക്കുന്ന ആവാസവ്യവസ്ഥ പറ്റില്ല. ഇവയെ ഇപ്പൊ റഫ്രിജറേറ്ററിലാണ് സൂക്ഷിക്കുന്നത്. ഇവിടുന്ന് ഇവ പുറത്തു ചാടിയാൽ അപ്പോൾ തന്നെ നശിക്കും. എന്നാൽ ആഴക്കടലിൽ ചില ജീവികളെ ഇവ ബാധിക്കുന്നുണ്ടാകാം. അത്തരം ജീവികളെ കണ്ടെത്തി അവരുടെ പ്രതിരോധ വ്യവസ്ഥ പഠിക്കാനൊരുങ്ങുകയാണ് ഗവേഷകർ.
Read Also :ഭൂമിയിലെ ചൂട് നിയന്ത്രിക്കും, സൂര്യനെ ഭാഗികമായി മറയ്ക്കും, പദ്ധതിയുമായി ബിൽഗേറ്റ്സ്
Story Highlights: Scientists find deep-sea bacteria, Pacific Ocean
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here