മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം പൊളിഞ്ഞതിലുളള ജാള്യതയെന്ന് പ്രതിപക്ഷ നേതാവ്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞതിലുളള ജാള്യതയാണ് മുഖ്യമന്ത്രി പിണറായി വിജയന് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. കേരളത്തിലെ വോട്ടര്‍മാര്‍ വ്യാജ വോട്ടര്‍മാരെന്ന് താന്‍ പറഞ്ഞതായി മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും ഇത് തരംതാണ നടപടിയാണെന്നും ചെന്നിത്തല തിരിച്ചടിച്ചു.
യഥാര്‍ത്ഥ വോട്ടര്‍ അറിയാതെ അവരുടെ പേരില്‍ വ്യാജ വോട്ട് സൃഷ്ടിച്ച കാര്യമാണ് താന്‍ പുറത്തുവിട്ടത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എവിടെയാണെന്നതില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം നിയമസഭാ തിരഞ്ഞെടുപ്പില്‍ പിടിക്കപ്പെട്ടതിന്റെ ജാള്യതയും രോഷവുമാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിഴലിച്ചതെന്നും ചെന്നിത്തല പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, ഇരട്ടവോട്ട് വിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ആളുകളെ കളള വോട്ടര്‍മാരായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇരട്ട വോട്ട് വിഷയത്തില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഇന്ന് ചെന്നിത്തലക്കെതിരെ ഉന്നയിച്ചത്. ഇരട്ട സഹോദരങ്ങളുള്‍പ്പെടെ നാലര ലക്ഷമാളുകളെ ചെന്നിത്തല കളളവോട്ടര്‍മാരായി ചിത്രീകരിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തെ അപമാനിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും രംഗത്തെത്തി. കുറ്റിയാട്ടൂരിലെ ഇരട്ട സഹോദരന്മാരായ ജിതിനും ജിഷ്ണുവും കയരളത്തെ ഇരട്ട സഹോദരികളായ സ്‌നേഹയും ശ്രേയയും ആണ് ഇരട്ട വോട്ടെന്ന പേരില്‍ തങ്ങളെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here