തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെക്കുറിച്ച് പഠിക്കാൻ ബിജെപി സമിതിയെ നിയോഗിക്കും

തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെക്കുറിച്ച് പഠിക്കാൻ ബിജെപി സമിതിയെ നിയോഗിക്കും. പാർട്ടി കോർകമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ വലിയ വീഴ്ച പറ്റിയെന്നും ബിഡിജെഎസ് മുന്നേറ്റം ഉണ്ടാക്കിയില്ലെന്നും യോഗം വിലയിരുത്തി. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയിൽ പരസ്യ വിമർശനവുമായി വിവിധ നേതാക്കൾ രംഗത്തെത്തി. ആർഎസ്എസും കനത്ത പരാജയത്തിൽ അതൃപ്തി രേഖപ്പെടുത്തി.
ഏക സിറ്റിങ് സീറ്റായ നേമം പോലും കൈവിട്ട ദയനീയ പരാജയത്തെ പ്രാഥമികമായി വിലയിരുത്തുന്നതിനാണ് ബിജെപി. അടിയന്തരമായി കോർ കമ്മറ്റി യോഗം ഓൺലൈൻ ആയി ചേർന്നത്. പരാജയത്തെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാൻ യോഗത്തിൽ തീരുമാനമായി. സമിതി അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതുകൂടാതെ ബിഡിജെഎസിന്റെ ഭാഗത്തുനിന്ന് മോശം പ്രകടനമാണ് ഉണ്ടായതെന്നും ബിജെപി വിലയിരുത്തി. 2016-ൽ നാലുശതമാനം വോട്ട് ബിഡിജെഎസ് നേടിയിരുന്നു. എന്നാൽ ഇത്തവണ വോട്ട് വിഹിതത്തിൽ വലിയ കുറവാണുണ്ടായതെന്നും കോർ കമ്മിറ്റി ചൂണ്ടിക്കാട്ടി.
അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് തോൽവിയിൽ പരസ്യ വിമർശനവുമായി വിവിധ നേതാക്കൾ രംഗത്തെത്തുകയുണ്ടായി. ഗ്രൂപ്പ് പോര് പാർട്ടിയുടെ പ്രകടനത്തെ ബാധിച്ചതായി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. കെഎസ്രാ ധാകൃഷ്ണൻ കുറ്റപ്പെടുത്തി. കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചത് തോൽവിക്ക് കാരണമായെന്ന് എഎൻ രാധാകൃഷ്ണനും ഇക്കാര്യം പരിശോധിക്കുമെന്ന് എംടി രമേശും വ്യക്തമാക്കി. വീഴ്ച്ചയുണ്ടായെന്ന് പറയാനാവില്ലെന്നായിരുന്നു പികെ കൃഷ്ണദാസിന്റെ ന്യായീകരണം. തോൽവിയിൽ ആർഎസ്എസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്.
Story Highlights- BJP will appoint a committee to study the election defeat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here