18 വയസ്സിനു മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു

സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു. ഹൃദ്രോഗമുൾപ്പടെ ഗുരുതര അസുഖമുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ മുൻഗണന. ചികിത്സാ രേഖകളും അപേക്ഷകളും ജില്ലാതലത്തിൽ പരിശോധിച്ച ശേഷം തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്.
കൊവിഡ് ബാധിച്ചാൽ ഗുരുതരമാകുന്ന രോഗങ്ങളുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കാണ് നിലവിൽ വാക്സിൻ വിതരണം ആരംഭിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, പ്രമേഹബാധിതർ, വൃക്ക, കരൾ രോഗികൾ തുടങ്ങി 20 തരം രോഗങ്ങളുള്ളവർക്കാണ് മുൻഗണന.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മുൻഗണന വിഭാഗത്തിലായി 1,90,745 പേരാണ് വാക്സിനേഷനായി സംസ്ഥാന സർക്കാരിന്റെ പ്രത്യേക വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ രോഗവുമായി ബന്ധപ്പെട്ട രേഖകൾ അപ്ലോഡ് ചെയ്തത് 40786 പേർ മാത്രമാണ്. എന്നാൽ
ആരോഗ്യ വകുപ്പിന്റെ ജില്ലാതല പരിശോധനകൾക്ക് ശേഷം 1421 പേർക്ക് മാത്രമാണ് വാക്സിനെടുക്കാനുള്ള അനുമതി ലഭിച്ചത്.
വാക്സിനെടുക്കേണ്ട സ്ഥലവും, തീയതിയും, സമയവും കൃത്യമായി എസ്എംഎസ് വഴി നൽകുന്നതിനാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാനായിട്ടുണ്ട്. ആദ്യം അപേക്ഷിച്ച് അനുമതി ലഭിക്കാത്തവർക്ക് മതിയായ രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കാവുന്നതാണ്.
ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരമുൾപ്പടെ ചില ജില്ലകളിൽ മുൻഗണന വിഭാഗത്തിൽപ്പെട്ടവർക്കായി ഒരു വാക്സിനേഷൻ കേന്ദ്രമാണ് പ്രവർത്തിക്കുന്നത്. അതേസമയം 45 ന് മുകളിൽ പ്രായമായവർക്കുള്ള വാക്സിനേഷൻ നടപടികളും സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്.
Story Highlights: covid vaccination has been started for those above 18 years of age
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here