ജോർജ് ഫ്ലോയ്ഡിന്റെ കുടുംബത്തിനെ വൈറ്റ് ഹൗസിലേക്ക് വിളിച്ച് ജോ ബൈഡൻ

അമേരിക്കയിലെ മിനിയാപോളിസിൽ പൊലീസുകാരുടെ വർണ വെറിക്കിരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിൻ്റെ കുടുംബത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ചൊവ്വാഴ്ചയാണ് ഫ്ലോയ്ഡിൻ്റെ കുടുംബത്തെ ബൈഡൻ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ജോർജ് ഫ്ലോയ്ഡിൻ്റെ കൊല്ലപ്പെട്ടതിൻ്റെ ഒരു വർഷം തികയുന്ന വേളയിലാണ് ക്ഷണം.
ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവ് ഒൻപത് മിനിറ്റോളം ജോർജിനെ കാൽമുട്ടിനടിയിൽ വെച്ച് ഞെരിച്ചമർത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
ഡെറിക് ഷോവിനൊപ്പം ഫ്ലോയ്ഡിൻ്റെ കൊലപാതകത്തിൽ പരോക്ഷമായി പങ്കായ മറ്റു മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിലായിരുന്നു. കൊലപാതകം നടക്കുമ്പോൾ ഡെറിക് ഷോവിനെ സംരക്ഷിച്ച് ചുറ്റും നിന്ന ടൗ താവോ, തോമസ് ലെയിൻ, ജെ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഷോവിൻ്റെ മേലുള്ള കുറ്റം സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമാക്കി ഉയർത്തി.
കൊലപാതകത്തിൽ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് എതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതിക്ക് 75 വർഷം വരെ തടവ് ലഭിച്ചേക്കാം.
കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങളായിരുന്നു. 4 മണിക്കൂർ നീണ്ട മരണാനന്തര ചടങ്ങ് അമേരിക്കയിലെ എല്ലാ പ്രധാന ടെലിവിഷൻ ചാനലുകളും ലൈവായി സംപ്രേഷണം ചെയ്തിരുന്നു. പള്ളിയിൽ നിന്ന് ഹൂസ്റ്റണിലെ വീട്ടിലേക്കുള്ള യാത്ര അടക്കം ചാനലുകൾ തത്സമയം സപ്രേഷണം ചെയ്തു.
Story Highlights: Joe Biden to host George Floyd’s family at White House
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here