സ്പീക്കർമാർ ദൈനംദിന കക്ഷിരാഷ്ട്രീയത്തിൽ ഇടപെടാറില്ല, എം.ബി.രാജേഷ് പറഞ്ഞത് ആ അർത്ഥത്തിൽ അല്ല : എ വിജയരാഘവൻ

സ്പീക്കർമാർ ദൈനംദിന കക്ഷിരാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. എം.ബി.രാജേഷ് പറഞ്ഞത് ആ അർത്ഥത്തിൽ അല്ലെന്നും മുൻ സ്പീക്കർമാരുടെ തുടർച്ചയായിരിക്കും രാജേഷും. എല്ലാവർക്കും രാഷ്ടീയം ഉണ്ടാകുമെന്നും സ്പീക്കറുടെ ചുമതല സഭ നല്ല നിലയിൽ മുന്നോട്ടു കൊണ്ടു പോവുകയാണെന്നും എ വിജയരാഘവൻ പ്രതികരിച്ചു.
കോൺഗ്രസിൻ്റെ നയം മാറാതെ പ്രതിപക്ഷ നേതാവിന് ഒന്നും ചെയ്യാനാവില്ല. യുഡിഎഫ് വ്യത്യസ്തമായ വർഗീയതകളെ ഉപയോഗപ്പെടുത്തുന്ന സംവിധാനമാണെന്നും അതിൻ്റെ നേതാവാണ് വി.ഡി.സതീശനെന്നും വിജയരാഘവൻ തുറന്നടിച്ചു.
കോൺഗ്രസിൻ്റെ പത്തു പേർ ജയിച്ചത് ബിജെപി വോട്ടിലാണെന്ന വിവാദ പരാമർശവും വിജയരാഘവൻ നടത്തി. ബിജെപിയുമായുള്ള വോട്ടുകച്ചവടം അവസാനിപ്പിക്കുകയാണ് എന്ന് പറയാനാവുമോയെന്ന് ചോദിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി സതീശൻ പ്രതിപക്ഷ നേതാവായതു കൊണ്ട് കോൺഗ്രസിൻ്റെ സ്വഭാവം മാറില്ലെന്നും ആരോപിച്ചു.
എൻഎസ്എസ് വിഷയത്തിലും സിപിഐഎം പ്രതികരിച്ചു. എൻഎസ്എസിന് എതിരായ നിലപാട് സിപിഐഎമ്മിനില്ലെന്ന് എ വിജയരാഘവൻ വ്യക്തമാക്കി. എതിരായി വരുന്ന കാര്യങ്ങളെ വിമർശിക്കാറുണ്ട് എന്നുമാത്രം. സ്ഥിരം എതിർപ്പ് എന്ന രീതിയില്ല പാർട്ടിയുടേതെന്നും എ വിജയരാഘവൻ കുട്ടിച്ചേർത്തു.
Story Highlights: a vijayaraghavan mb rajesh response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here