ശബരിമല തിരുവാഭരണ പാത കൈയേറ്റം; സ്ഥലം ഒഴിയാന്‍ നോട്ടിസ്

പത്തനംതിട്ട ശബരിമല തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സ്ഥലം ഒഴിയാന്‍ കൈയേറ്റക്കാര്‍ക്ക് പഞ്ചായത്തുകള്‍ നോട്ടീസ് നല്‍കി. തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ ഹര്‍ജിയിലെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജില്ലാഭരണകൂടം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.
ശബരിമലയിലേക്ക് തിരുവാഭരണഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയില്‍ 485 കൈയേറ്റങ്ങള്‍ ആണ് കണ്ടെത്തിയത്. 2009 ല്‍ ഇവ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും പാതിവഴിയില്‍ നിലച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കൈയേറ്റം ഒഴിപ്പിക്കുന്നത്.
റാന്നി താലൂക്കില്‍ 115ഉം കോഴഞ്ചേരി താലൂക്കില്‍ 370ഉം കൈയേറ്റങ്ങളുമാണുള്ളത്. വില്ലേജ് ഓഫീസര്‍മാര്‍ സര്‍വേ വിഭാഗത്തിന്റെ സഹായത്തോടെ മുന്‍പ് കല്ലിട്ടിരുന്ന സ്ഥലങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കി മഹസറുകള്‍ പഞ്ചായത്തുകള്‍ക്ക് കൈമാറി. പഞ്ചായത്തുകള്‍ മൂന്ന് മുതല്‍ 15 ദിവസം വരെ സാവകാശം അനുവദിച്ച് ഒഴിക്കല്‍ നോട്ടിസുകള്‍ നല്‍കി തുടങ്ങി. കൈയേറ്റ ഭൂമിയിലെ നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കുന്ന ചുമതല പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ്. അടൂര്‍, തിരുവല്ല, ആര്‍ഡിഒമാരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്.
Story Highlights: sabarimala, encroachment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here