സുശീല്‍ കുമാറിന് എതിരെ കൊലപാതകക്കേസ്; മാധ്യമങ്ങളെ വിലക്കണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി തള്ളി
ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെതിരെയുള്ള കൊലപാതകക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി. സുശീല്‍ കുമാര്‍ നേരിട്ട് കോടതിയെ സമീപിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
മറ്റുള്ളവര്‍ക്ക് സുശീല്‍ കുമാറിനായി ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. മുന്‍ ദേശീയജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഒളിമ്പ്യന്‍ അറസ്റ്റിലായത്. കേസില്‍ മാധ്യമ വിചാരണയെന്ന് ആരോപിച്ച് സുശീല്‍ കുമാറിന്റെ അമ്മ കമല ദേവിയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ഒളിമ്പ്യന്‍ സുശീല്‍ കുമാറും കൂട്ടാളികളും ആക്രമണം നടത്തുന്നുവെന്ന മട്ടിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മെയ് നാലിന് ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് മേഖലയില്‍ നടന്ന സംഭവങ്ങളാണ് മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതകത്തിലേക്ക് എത്തിയത്. കൈയില്‍ വടിയുമായി സുശീല്‍ കുമാര്‍ നില്‍ക്കുന്ന മട്ടിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മര്‍ദ്ദനമേറ്റ് അവശരായ സാഗര്‍ റാണയും സുഹൃത്തുക്കളും നിലത്ത് കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സുശീല്‍ കുമാറിന്റെ അടുത്ത സുഹൃത്ത് പ്രിന്‍സ് പകര്‍ത്തിയ ദൃശ്യങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൂരമര്‍ദ്ദനമേറ്റ സാഗര്‍ റാണ മെയ് അഞ്ചിന് മരിച്ചു. ഗുണ്ടാസംഘങ്ങള്‍ക്ക് അടക്കം കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Story Highlights: sushil kumar, delhi high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here