ടി20 ലോകകപ്പ് യുഎഇയില്‍ നടന്നേക്കും; വേദിമാറ്റത്തിന് ബിസിസിഐ സമ്മതിച്ചതായി സൂചന

ടി20 ലോകകപ്പിന് വേദിയാകാനുള്ള ഇന്ത്യൻ മോഹങ്ങള്‍ക്ക് തിരിച്ചടി. രാജ്യത്ത് നിയന്ത്രണാതീതമായി തുടരുന്ന കൊവിഡ് വ്യാപനമാണ് ലോകകപ്പ് ഇന്ത്യക്ക് നഷ്ടമാകാന്‍ കാരണമാകുന്നത്. യുഎഇയിലും ഒമാനിലുമായി ലോകകപ്പ് നടത്തുന്നതിന് ബിസിസിഐ ഐസിസിയോട് തങ്ങളുടെ സമ്മതം അറിയിച്ചതായാണ് സൂചനകള്‍. ഒക്ടോബറിലും നവംബറിലുമായാണു ലോകകപ്പ് നടക്കുക.
നേരത്തെ, ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ഐസിസി ബിസിസിഐക്ക് ജൂണ്‍ 28 വരെ സമയം നീട്ടി നല്‍കിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ടൂര്‍ണമെന്‍്റ് നടത്താന്‍ ഐസിസിക്ക് താല്‍പര്യമില്ല എന്ന് അറിയിച്ചതോടെ വേദി മാറ്റം സംബന്ധിച്ച് ബിസിസിഐ നിലപാട് മാറ്റാന്‍ തയ്യാറായതെന്നാണ് സൂചന.
നേരത്തെ ഐപിഎല്ലും യുഎഇയിലേക്ക് മാറ്റിവച്ചിരുന്നു. അതുകൊണ്ട് തന്നെ ഐപിഎല്ലിനു പിന്നാലെ ലോകകപ്പ് കൂടി നടക്കുന്നതിനാല്‍, യുഎഇയിലെ വേദികള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് സജ്ജമാക്കുന്നതിന് സമയം ലഭിക്കുവാന്‍ വേണ്ടിയാണ് ഗള്‍ഫ് മേഖലയിലെ തന്നെ മറ്റൊരു വേദി കൂടി ഐസിസിയുടെ പരിഗണനയില്‍ വന്നത്. ഒമാനിലെ മസ്കറ്റ് ആണ് ഇതിനായി ഐസിസി പരിഗണിക്കുന്നത്. ആദ്യഘട്ട മത്സരങ്ങള്‍ ഒമാനില്‍ നടക്കും. തുടര്‍ന്ന് അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലാകും യുഎഇയിലെ മത്സരങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here