കൊവിഡ് ബാധിച്ചവരെ ഇനി മണത്തറിയാം; പുതിയ ഉപകരണവുമായി ഗവേഷകർ

തിരക്കേറിയ നഗരങ്ങളിലും മറ്റ് സ്ഥലങ്ങളിലും കൊവിഡ് അണുബാധ കണ്ടെത്താൻ പുതിയ ഉപകരണങ്ങൾക്ക് സാധിച്ചേക്കുമെന്ന് റിപ്പോർട്ട്. യു.കെ.യിലെ ശാസ്ത്രജ്ഞർ “കൊവിഡ് അലാം” എന്ന ഉപകരണത്തിന്റെ പരീക്ഷണത്തിലാണ്. മനുഷ്യ ശരീര ഗന്ധത്തിന്റെ സഹായത്തോടെ തിരക്കേറിയ സ്ഥലത്ത് അണുബാധയുടെ സാന്നിധ്യം തിരിച്ചറിയാൻ ഈ ഇലക്ട്രോണിക് ഉപകരണത്തിന് കഴിയുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിൻ (എൽ.എസ്.എച്ച്.ടി.എം.), ഡർഹാം യൂണിവേഴ്‌സിറ്റി എന്നിവയിലെ ശാസ്ത്രജ്ഞരുടെ ആദ്യകാല പഠനങ്ങൾ കാണിക്കുന്നത് കൊവിഡ് അണുബാധയ്ക്ക് വ്യക്തമായ ഗന്ധമുണ്ടെന്നാണ്, ശരീരത്തിലെ ദുർഗന്ധം സൃഷ്ടിക്കുന്ന അസ്ഥിര ജൈവ സംയുക്തങ്ങളിലെ (VOC) മാറ്റങ്ങളുടെ ഫലമായി സെൻസറുകൾക്ക് ഇത് കണ്ടെത്താൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.
ഡർഹാം യൂണിവേഴ്സിറ്റി, എൽ.എസ്.എച്ച്.ടി.എമ്മി.ന്റെയും ബയോടെക് കമ്പനിയായ റോബോ സയന്റിഫിക് ലിമിറ്റഡിന്റെയും ഗവേഷകരുടെ നേതൃത്വത്തിലാണ് ഓർഗാനിക് സെമി-കണ്ടക്റ്റിംഗ് (ഒഎസ്‌സി) സെൻസറുകളുള്ള ഉപകരണങ്ങൾ പരീക്ഷിച്ചത്. ഇത് ഒരു കൊവിഡ് പരിശോധനാ ഉപകരണമായി ഉപയോഗിക്കാൻ കഴിയുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
ഈ ഉപകരണത്തിന്റെ സഹായത്തോടെ സ്രവ പരിശോധന ഇല്ലാതെ കൊവിഡ് രോഗികളെ അതിവേഗം കണ്ടെത്താനാകുമെന്നാണ് പറയുന്നത്. റൂമിന്റെ മുകൾ ഭാഗത്ത് ഈ ഉപകരണം ഘടിപ്പിച്ചാൽ അകത്ത് പ്രവേശിക്കുന്ന കൊവിഡ് രോഗികളെ കണ്ടെത്തും. കേവലം പതിനഞ്ച് മിനിറ്റിൽ തന്നെ ഫലം ലഭിക്കുകയും ചെയ്യും. 90 മുതൽ 100 ശതമാനം കൃത്യതയോടെയാണ് കൊവിഡ് അലാമിൻറെ പരിശോധനാ ഫലം ലഭിക്കുന്നതെന്നും ഗവേഷകർ വ്യക്തമാക്കി.
ഭാവിയിൽ ഉണ്ടാകുന്ന രോഗങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കാനും അവയ്ക്ക് കഴിയും, ഏതാനും ആഴ്ചകൾക്കുള്ളിൽ മറ്റ് രോഗങ്ങൾ കണ്ടെത്തുന്നതിനും സെൻസറുകൾ വികസിപ്പിച്ചെടുക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. മനുഷ്യരിലെ എല്ലാ രോഗങ്ങൾക്കും അതുമായി ബന്ധപ്പെട്ട ഗന്ധം ഉണ്ടെന്നാണ് കണ്ടെത്തൽ. ഈ ഗന്ധം അടിസ്ഥാനമാക്കിയാണ് പരിശോധന നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here