സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്‌സ് പിന്മാറുന്നു

സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കിറ്റെക്‌സ്. സർക്കാരിന്റെ വിവിധ വകുപ്പുകൾ ഒരു മാസത്തിനിടെ 11 തവണ ഫാക്ടറിക്കുള്ളിൽ പരിശോധന നടത്തിയെന്നാരോപിച്ചാണ് പിന്മാറ്റം.
കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തിലാണ് സർക്കാരുമായി കിറ്റെക്‌സ് 3,500 കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. 35000 പേർക്ക് തൊഴിൽ ലഭിക്കുന്ന ഒരു അപ്പാരൽ പാർക്കും കൊച്ചി , തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ വ്യവസായ പാർക്കും നിർമ്മിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച് അപ്പാരൽ പാർക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്റ്റ് റിപ്പോർട്ടും ഉൾപ്പെടെയുള്ള നടപടികൾക്കും തുടക്കമിട്ടിരുന്നു.
2025 ഓടെ പദ്ധതി പൂർത്തികരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ധാരണാ പത്രത്തിൽ നിന്ന് പിന്മാറുകയാണെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 11 തവണയാണ് പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ്, തൊഴിൽ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കമ്പനിക്കുള്ളിൽ പരിശോധന നടത്തിയത്. ജോലി തടസപ്പെടുത്തി സ്ത്രീകൾ അടക്കമുള്ള തൊഴിലാളികളെ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി. കിറ്റെക്‌സിനെ വേട്ടയാടി കമ്പനി പൂട്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എംഡി സാബു ജേക്കബ് ആരോപിച്ചു.
കിറ്റെക്‌സ് നേതൃത്വം നൽകുന്ന ട്വന്റി-ട്വന്റി ജനകീയ കൂട്ടായ്മ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പ്രതികാരമായാണ് തുടർച്ചയായി പരിശോധന നടക്കുന്നതെന്നും സാബു ജേക്കബ് പറയുന്നു.കിറ്റെക്‌സ് കമ്പനി പരിശോധനകൾക്ക് എതിരല്ല. എന്നാൽ വ്യവസായത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights: Kitex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here