കേരളത്തിലെ പോലെ പരിശോധനകള്‍ ഉണ്ടാകില്ല; കിറ്റക്സിന് തെലങ്കാന വ്യവസായ മന്ത്രിയുടെ ഉറപ്പ്
പരിശോധനകളുടെ പേരില്‍ ബുദ്ധിമുട്ടിക്കില്ലെന്ന് കിറ്റക്സ് ഗ്രൂപ്പിന് തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്റെ ഉറപ്പ്. പ്രാദേശിക രാഷ്ട്രീയക്കാരുടെതടക്കമുള്ള ശല്യങ്ങളോ ഉപദ്രവങ്ങളോ ഉണ്ടാവില്ല. തെലങ്കാനയില്‍ നിക്ഷേപിച്ചാല്‍ മനസമാധാനത്തോടെ വ്യവസായം നടത്താന്‍ അന്തരീക്ഷം ഒരുക്കുമെന്നും രാമറാവു പറഞ്ഞു.
കിറ്റെക്‌സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും. തൊഴില്‍ അവസരവും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കലുമാണ് തെലങ്കാനയുടെ മുഖ്യ പരിഗണനയെന്നും കിറ്റക്സ് സംഘത്തോട് മന്ത്രി പറഞ്ഞു. കര്‍ണ്ണാടക, ആന്ധ്ര, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാങ്ങള്‍ നല്‍കുന്നതിലും മികച്ച ആനുകൂല്യങ്ങളും കിറ്റക്‌സിന് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായം നടത്തിയതിന്റെ പേരില്‍ ഒരു തരത്തിലുള്ള വേട്ടയാടലും ഉണ്ടാവുകയില്ലെന്നാണ് കിറ്റക്സ് കമ്പനി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ കെ ടി രാമറാവു നല്‍കിയ ഉറപ്പ്. സൗഹൃാര്‍ദ്ദപരമായ വ്യവസായ അന്തരീക്ഷമാണ് തെലങ്കാനയില്‍ ഉള്ളത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരും തെലങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തെലങ്കാനയില്‍ ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപയുടെ പദ്ധതിയാണ് കിറ്റക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. 4000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ടെക്‌സ്റ്റൈല്‍സ് അപ്പാരല്‍ പ്രോജക്റ്റ് വാറങ്കലിലെ കാകത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കിലാകും നടപ്പാക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here