കോപ്പ സ്വപ്‌ന ഫൈനലിന് മണിക്കൂറുകൾ അഞ്ച് സ്ഥാനത്തേക്ക് 10 താരങ്ങളുടെ മത്സരം, തല പുകച്ച് അർജൻറൈൻ പരിശീലകന്‍

ബ്രസീലിനെതിരായ കോപ്പ അമേരിക്ക സ്വപ്‌ന ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അന്തിമ ടീമിനെ തീരുമാനിക്കാൻ കഴിയാതെ അർജൻറൈൻ കോച്ച് ലിയോണൽ സ്‌കലോണി. അഞ്ച് താരങ്ങളുടെ പൊസിഷനിലാണ് സ്‌കലോണിക്ക് ആശയക്കുഴപ്പം.
തെക്കേ അമേരിക്കയിൽ അര്‍ജന്‍റീനയ്‌ക്ക് കിട്ടാവുന്ന ഏറ്റവും വലിയ എതിരാളികളാണ് ബ്രസീൽ. അതിനാല്‍ തന്നെ കലാശപ്പോരില്‍ അര്‍ജന്‍റീനന്‍ പരിശീലകന് മുന്നില്‍ പരീക്ഷണത്തിന് സാധ്യതകളൊന്നുമില്ല. ഇതുകൊണ്ടുതന്നെ അന്തിമ ഇലവനിൽ ആരൊയൊക്കെ ഉൾപ്പെടുത്തണമെന്ന് ആലോചിച്ച് തലപുകയ്‌ക്കുകയാണ് കോച്ച് ലിയോണൽ സ്‌കലോണി.
ആറ് പേർ ടീമിൽ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ള അഞ്ച് സ്ഥാനത്തേക്ക് 10 താരങ്ങളാണ് മത്സരിക്കുന്നത്. സെമി ഫൈനൽ ഷൂട്ടൗട്ടിലെ ഹീറോ എമിലിയാനോ മാർട്ടിനസ് ഗോൾകീപ്പറായി തുടരും. പ്രതിരോധ നിരയിൽ നിക്കോളാസ് ഓട്ടമെൻഡിക്ക് മാത്രമാണ് സ്ഥാനം ഉറപ്പ്. ക്രിസ്റ്റ്യൻ റൊമേറോ പരിക്കിൽ നിന്ന് മുക്തനായാൽ ജർമ്മൻ പസെല്ല പുറത്തിരിക്കും.
ഗ്രൂപ്പ് ഘട്ടത്തിൽ ടീമിലെ മിക്ക താരങ്ങൾക്കും സ്‌കലോണി അവസരം നൽകിയിരുന്നു. മെസി മാത്രമാണ് എല്ലാ മത്സരത്തിലും മുഴുവൻ സമയവും കളിച്ച ഏക അർജൻറൈൻ താരം. അവസാന പരിശീലന സെഷനും താരങ്ങളുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചായിരിക്കും അന്തിമതീരുമാനമെന്ന് സ്‌കലോണി വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here