ബി.ജെ.പി നേതാവിന്‍റെ കാര്‍ ആക്രമിച്ചുവെന്ന് ആക്ഷേപം; 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസ്

ബി.ജെ.പി നേതാവും ഹരിയാന ഡെപ്യൂട്ടി സ്പീക്കറുമായ രണ്‍ബീര്‍ ഗാങ്വായുടെ കാര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസ്. ഹരിയാനയിലെ സിര്‍സ ജില്ലയില്‍ ജൂലൈ 11നാണ് സംഭവമുണ്ടായത്. അന്ന് തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രാജ്യദ്രോഹ കുറ്റത്തിന് പുറമേ കൊലപാതക ശ്രമവും കര്‍ഷകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ബി.ജെ.പി-ജനനായക് ജനത പാര്‍ട്ടി സഖ്യ സര്‍ക്കാറിനെതിരെ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. കര്‍ഷക സമരത്തിന്‍റെ നേതാക്കളായ ഹരിചരണ്‍ സിങ്, പ്രഹ്ലാദ് സിങ് എന്നിവരും കേസില്‍ പ്രതികളാണ്.
രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. കര്‍ഷകര്‍ക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. രാജ്യദ്രോഹകുറ്റം കൊളോണിയല്‍ കാലത്തെ നിയമമാണെന്നും ഇതില്‍ പുനരാലോചന വേണമെന്നും സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here