ബി ടെക് ലാറ്ററല്‍ എന്‍ട്രി; സ്വാശ്രയ കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍
ലാറ്ററല്‍ എന്‍ട്രിയിലൂടെ ബി ടെക് പ്രവേശനം നേടിയ സ്വാശ്രയ കോളേജുകളിലെ ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. പ്രവേശന പരീക്ഷാ കമ്മീഷണറുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാതെ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളാണ് പഠനം തുടരാനാകാതെ കുരുക്കിലായത്. കോളജുകള്‍ നിയമവിരുദ്ധമായാണ് പ്രവേശനം നല്‍കിയതെന്നാണ് സാങ്കേതിക സര്‍വകലാശാലയുടെ നിലപാട്.
ഡിപ്ലോമ പൂര്‍ത്തിയാക്കി സംസ്ഥാനത്തെ വിവിധ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി നേടിയ വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. റാങ്ക് പട്ടിക പരിഗണിക്കാതെ തന്നെ അഡ്മിഷന്‍ നല്‍കുന്ന പതിവ് രീതി സ്വാശ്രയ കോളജുകള്‍ തുടര്‍ന്നു.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികളുടെ പ്രവേശനം അംഗീകരിക്കില്ലെന്ന കര്‍ശന നിലപാട് ഇത്തവണ സാങ്കേതിക സര്‍വകലാശാല സ്വീകരിച്ചു. ഇതോടെ വിവിധ കോളജുകളില്‍ ലാറ്ററല്‍ എന്‍ട്രി നേടിയ 231 വിദ്യാര്‍ത്ഥികളുടെ പ്രവേശനം അസാധുവാകുന്ന നില വന്നു. കോളജുകള്‍ നല്‍കിയ ഉറപ്പില്‍ വിശ്വസിച്ച വിദ്യാര്‍ത്ഥികളാണ് പെരുവഴിയിലായത്.
കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണ പ്രവേശന പരീക്ഷ നടന്നിരുന്നില്ല. പിന്നീട് മാര്‍ക്ക് അടിസ്ഥാനത്തില്‍ പ്രത്യേക റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. അവസരം പ്രയോജനപ്പെടുത്താന്‍ പല വിദ്യാര്‍ത്ഥികള്‍ക്കും കഴിഞ്ഞതുമില്ല. പ്രോസ്‌പെക്ടസില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ കോളജുകള്‍ ബോധപൂര്‍വം ലംഘിച്ചുവെന്നാണ് സര്‍വകലാശാലയുടെ നിലപാട്. 5 കോളജുകള്‍ കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നിലപാട് എതിരായതോടെ പരിഹാര സാധ്യത അടഞ്ഞ നിലയിലാണ്.
Story Highlights: b tech, lateral entry, self financing college, engineering
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here