കർക്കടകകാല പരിചരണത്തിന് മലപ്പുറത്ത് നിന്നൊരു ഔഷധക്കൂട്ട്; വേദനയ്ക്ക് പരിഹാരമായി തേങ്ങാ മരുന്ന്

ദുര്‍ഘടകാലമെന്ന് പഴമക്കാര്‍ പറയുന്ന കര്‍ക്കടകം വ്യത്യസ്തമായ ഭക്ഷണശീലത്തിന്റെ കാലംകൂടിയാണ്. ആരോഗ്യം നിലനിര്‍ത്താന്‍ ഉപയോഗിച്ച പലതരം നാട്ടുമരുന്നുകളുടെ കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന മരുന്നാണ് മലപ്പുറത്ത് മാത്രം കണ്ടു വരുന്ന തേങ്ങാ മരുന്ന്. കർക്കടകത്തിലെ ഔഷധക്കൂട്ടുകളിൽ മലപ്പുറം തനിമയുമായി തേങ്ങാ മരുന്ന്. പണ്ട് വീട്ടിലെ പ്രായമുള്ളവർ വീട്ടിൽ ഉണ്ടാക്കിയിരുന്ന ഒരു നാടൻ ഔഷധമാണിതെന്നാണ് ഗവേഷകർ പറയുന്നത്. മഴക്കാലത്ത് സാധാരണയായി കണ്ട് വരാറുള്ള തരിപ്പ്, വേദന, കടച്ചിൽ, പനി തുടങ്ങിയവയെ ഈ മരുന്ന് പ്രതിരോധിക്കും.
എങ്ങനെയാണ് തേങ്ങാ മരുന്ന് തയാറാക്കുക?
വലിയ തേങ്ങയുടെ കണ്ണ് തുറന്ന് വെള്ളം കളയുക. പിന്നെ ആറു തരാം ധാന്യങ്ങളായ അരിയാറ് (കൊടകപ്പാലയരി, ചെറുപുന്നരി, കൊത്തമ്പാലയരി, കാര്‍ഗോലരി, വിഴാലരി, ഗോതമ്പ്), ചെറുപയര്‍, മുതിര, ഉഴുന്ന്, അശാളി, കടുക്, മഞ്ഞള്‍, മല്ലി, ഉറുമാമ്പഴത്തോട്, അയമോദകം, ഉലുവ, ചുക്ക്, ശതകുപ്പ, തക്കോലം എന്നിവ സമാന അളവില്‍ വറുത്തുപൊടിച്ചു ചേർക്കണം.
ഇവ തേങ്ങയ്ക്കുള്ളിൽ നിറയ്ക്കുക. അതിന് ശേഷം മണ്ണ് കൊണ്ട് തേങ്ങയുടെ കണ്ണ് മൂടുക. ഈ തേങ്ങാ അടുപ്പിലെ കനലിൽ ഇട്ട് ചിരട്ട കരിയുവോളം വേവിക്കുക. ചിരട്ട കത്തിത്തുടങ്ങിയാൽ, അത് പൊട്ടിച്ച് തേങ്ങയും മരുന്നും ഇത്തിരി ശർക്കരയും ചേർത്ത് ഉരലിലോ മിക്സിയിലോ ഇട്ട് പൊടിച്ച ശേഷം ഇളം ചൂടോടെ കഴിക്കുക.
പണ്ട് മലപ്പുറത്തെ ഗ്രാമങ്ങളിൽ വൈദ്യന്മാർ ഈ മരുന്ന് നൽകിയിരുന്നു. ഇന്ന് ഈ മരുന്ന് അതിന്റെ തനത് രീതിയിൽ നിർമിക്കുന്നത് ചുരുക്കമാണെങ്കിലും, പാരമ്പര്യ വൈദ്യന്മാരുടെ കടകളിൽ ഇതിന്റെ കൂട്ട് ലഭ്യമാണ്. അതിൽ തേങ്ങാ ചിരകിയിട്ട് വറുത്ത് കഴിക്കാവുന്നതാണ്.
ശരീരത്തിന് ചൂട് നൽകുന്ന കൂട്ടുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരാൾ ഒരു ദിവസം 15 ഗ്രാം കഴിച്ചാൽ മതിയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here