6 വിക്കറ്റ് നഷ്ടം; ശ്രീലങ്കക്കെതിരെ ഇന്ത്യ പൊരുതുന്നു

ശ്രീലങ്കക്കെതിരായ രണ്ടാം ഏഅദിനത്തിൽ ഇന്ത്യ പൊരുതുന്നു. ശ്രീലങ്ക മുന്നോട്ടുവച്ച 276 റൺസ് വിജയലക്ഷ്യം പിന്തുടന്നിറങ്ങിയ ഇന്ത്യക്ക് 190 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി കൃത്യമായ ഗൃഹപാഠം ചെയ്ത് ഇറങ്ങിയ ശ്രീലങ്ക ഇന്ത്യയെ തന്ത്രപരമായി കുടുക്കുകയായിരുന്നു. 53 റൺസ് നേടിയ സൂര്യകുമാർ യാദവ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. മനീഷ് പാണ്ഡെ (37), ശിഖർ ധവാൻ (29) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
അത്ര എളുപ്പമല്ലാത്ത വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ബൗണ്ടറികളോടെയാണ് ആരംഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ തുടർബൗണ്ടറികളുമായി ശ്രീലങ്കയെ വാരിക്കളഞ്ഞ പൃഥ്വി ഷാ കഴിഞ്ഞ കളിയിൽ നിർത്തിയ ഇടത്തു നിന്ന് തുടങ്ങി. എന്നാൽ, ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ തന്നെ സ്പിന്നറെ കൊണ്ട് എറിയിച്ച ശ്രീലങ്ക പൃഥ്വിയെ പൂട്ടി. 13 റൺസെടുത്ത യുവതാരം വഹിന്ദു ഹസരങ്കയുടെ പന്തിൽ ക്ലീൻ ബൗൾഡായി. കഴിഞ്ഞ കളിയിൽ ഫിഫ്റ്റിയടിച്ച്, ഏകദിന അരങ്ങേറ്റത്തിൽ ഫിഫ്റ്റി നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയ ഇഷാൻ കിഷനും ഇക്കുറി തിളങ്ങാനായില്ല. 1 റൺ മാത്രമെടുത്ത താരം കാസുൻ രജിതയുടെ പന്തിൽ പ്ലെയ്ഡ് ഓൺ ആയി. മൂന്നാം വിക്കറ്റിൽ മനീഷ് പാണ്ഡെ-ശിഖർ ധവാൻ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ധവാനെ (29) വിക്കറ്റിനു മുന്നിൽ കുരുക്കിയ ഹസരങ്ക അതും തകർത്തു.
4ആം വിക്കറ്റിൽ മനീഷ് പാണ്ഡെയ്ക്കൊപ്പം സൂര്യകുമാർ യാദവ് എത്തിയതോടെ ഇന്ത്യയുടെ സ്കോർ ഉയർന്നു. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും ചേർന്ന് 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 31 പന്തുകളിൽ 37 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്തുവന്ന മനീഷ് പാണ്ഡെ ദൗർഭാഗ്യകരമായി റണ്ണൗട്ടായത് മത്സരത്തിലെ വഴിത്തിരിവായി. ഹർദ്ദിക് പാണ്ഡ്യ (0) വേഗം പുറത്തായി. ശേഷം മുംബൈ ഇന്ത്യൻസിലെ സഹതാരം കൃണാൽ പാണ്ഡ്യയെ കൂട്ടുപിടിച്ച് സൂര്യകുമാർ പട നയിച്ചു. 44 റൺസാണ് ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഇതിനിടെ സൂര്യകുമാർ യാദവ് ഏകദിന കരിയറിലെ തൻ്റെ ആദ്യ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ സൂര്യ (53) ലക്ഷൻ സങ്കടൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 33 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് എന്ന നിലയിലാണ്. കൃണാൽ പാണ്ഡ്യ (34), ദീപക് ചഹാർ (7) എന്നിവരാണ് ക്രീസിൽ. ഏഴാം വിക്കറ്റിൽ 30 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.
Story Highlights: india fighting against srilanka 2nd odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here