‘ശസ്ത്രക്രിയയ്ക്ക് ശേഷം പല്ല് തേക്കാനും മൂത്രം ഒഴിക്കാനുമെല്ലാം ബുദ്ധിമുട്ടായിരുന്നു; അനന്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല’; സുഹൃത്തുക്കൾ ട്വന്റിഫോറിനോട്

ട്രാൻസ് ആക്ടിവിസ്റ്റ് അനന്യയുടെ (Ananya) മരണത്തിൽ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകി. അനന്യയുടെ മരണത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് (surgery complications) സുഹൃത്തുക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. അനന്യയുടെ സുഹൃത്തുക്കൾ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അനന്യയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
ഓപറേഷൻ സമയത്ത് അനന്യയുടെ ഒപ്പമുണ്ടായിരുന്ന ബന്ധു ട്വന്റിഫോറിനോട് പറഞ്ഞത് ഇങ്ങനെ: ‘സർജറി കഴിയുമ്പോൾ സാധാരണയുണ്ടാകാറുള്ള പ്രശ്‌നങ്ങളേക്കാൾ ഗുരുതരമായ അവസ്ഥയിലൂടെയാണ് മമ്മി (അനന്യ) കടന്നുപോയത്. ഛർദി, മലബന്ധം, വേദനകൾ, ഗ്യാസ് പ്രശ്‌നം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ അലട്ടിയിരുന്നു. കുറേനാൾ ബുദ്ധിമുട്ടുകൾ നീണ്ട് നിന്നപ്പോൾ ഡോക്ടർ തന്നെ റീ സർജറി വേണമെന്ന് പറഞ്ഞിരുന്നു. സർജറി കഴിഞ്ഞാൽ സാധാരണ നിലയിൽ ഏഴ് ദിവസം കഴിഞ്ഞാൽ ഡിസ്ചാർജായി വീട്ടിൽ പോകാം. എന്നാൽ അനന്യയ്ക്ക് ഒന്നര മാസത്തിലേറെനാൾ ആശുപത്രിയിൽ കഴിയേണ്ടി വന്നു’.
കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോ.അർജുൻ അശോകാണ് ശസ്ത്രക്രിയ നടത്തിയതെന്ന് സഹോദരി ട്വന്റിഫോറിനോട് പറഞ്ഞു. അനന്യ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സഹോദരി പറഞ്ഞു. സഹോദരിയുടെ വാക്കുകൾ :
‘ അനന്യ മരണപ്പെടുന്നതിന് തലേദിവസം വ്‌ളോഗിന് വേണ്ടി ഒരു വിഡിയോ ഷൂട്ട് ചെയ്യാൻ സഹായിച്ചിരുന്നു. അന്ന് രാത്രി പോലും ഞങ്ങൾ പണം സമാഹരിക്കുന്നതിനെ കുറിച്ചും റീ സർജറി ചെയ്ത് ജീവിതത്തിലേക്ക് തിരികെ വരുന്നതിനെ കുറിച്ചുമാണ് സംസാരിച്ചത്. വിഡിയോയെ കുറിച്ച് അന്വേഷിച്ച് രാവിലെ 10.30ന് അനന്യ വിളിച്ചിരുന്നു. തുടർന്ന് വൈകീട്ട് 5 മണിക്ക് വീഡിയോ ഷെഡ്യൂൾ ചെയ്ത് വച്ചു. ഉച്ചയ്ക്ക് 1.30ന് വരാമെന്ന് പറഞ്ഞാണ് അനന്യ ഫോൺ വച്ചത്. അനന്യ വൈകി വരാറുള്ള വ്യക്തിയായതിനാൽ വൈകിയിട്ടും അസ്വാഭാവികത തോന്നിയിരുന്നില്ല. അഞ്ച് മണിക്ക് വിഡിയോ അപ്ലോഡ് ചെയ്തതിന്റെ പ്രതികരണം അറിയാൻ ആറ് മണിക്ക് വിളിച്ച് നോക്കിയപ്പോഴാണ് ദയ എന്ന എന്റെ മറ്റൊരു സഹോദരി അനന്യ ആത്മഹത്യ ചെയ്തു എന്ന കാര്യം പറയുന്നത്.’
ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ജോലിക്ക് പോകാൻ പോലും സാധിച്ചിരുന്നില്ല അനന്യയ്ക്ക്. പല്ല് തേക്കാനോ, നാക്ക് വടിക്കാനോ പോലും പറ്റിയിരുന്നില്ല. മൂത്രമൊഴിക്കണമെങഅകിൽ വയറ് അമർത്തി പിടിക്കണമായിരുന്നു. സാധാരണഗതിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഒരു വ്യക്തിക്ക് 41 ദിവസത്തെ വിശ്രമകാലം പോലും അസഹനീയമാണ്. മുറിവും, രക്തവും, അസ്ഥിസ്രവവും എല്ലാം കാരണം അനന്യയ്ക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും സഹോദരി വ്യക്തമാക്കി.
ഇന്നലെയാണ് ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.
കഴിഞ്ഞ വർഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റുനിൽക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്‌നങ്ങൾ ഏറെയുണ്ടെന്നും അവർ പറഞ്ഞിരുന്നു.
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
Story Highlights: Ananya surgery complications
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here