അസംതൃപ്തരെ സ്വാഗതം ചെയ്തത് സ്വാഭാവിക നടപടിയെന്ന് മുസ്ലിം ലീഗ്

ഐഎന്‍എല്ലിലെ അസംതൃപ്തരെ സ്വാഗതം ചെയ്തത് സ്വാഭാവിക നടപടിയെന്ന് മുസ്ലിം ലീഗ്. സ്വാഗതം ചെയ്ത പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവനയെ എന്‍ ഷംസുദീന്‍ എംഎല്‍എ ശരിവച്ചു. ഐഎന്‍എല്ലിന് ഇടതുമുന്നണിയില്‍ സ്വാതന്ത്ര്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. അസംതൃപ്തരെ ലീഗിലേക്ക് ക്ഷണിച്ചു. ലീഗിലേക്കു വരണോയെന്ന് അവര്‍ക്ക് തീരുമാനിക്കാം. സ്ഥാനങ്ങള്‍ ഇല്ലെങ്കിലും സ്വസ്ഥത ഉണ്ടാകുമെന്നും വന്നവര്‍ അത് അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗം സംഘര്‍ഷത്തില്‍ കലാശിച്ചതിനു പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
അതേസമയം പി കെ കുഞ്ഞാലിക്കുട്ടിയുടേയും എ. പി അബ്ദുള്‍ വഹാബിന്റേയും ഒരേ സ്വരമാണെന്നും അബ്ദുള്‍ വഹാബ് വിഭാഗത്തിന് മുസ്ലിം ലീഗുമായി അന്തര്‍ധാരയുണ്ടെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചു. കൊച്ചിയിലെ യോഗത്തിനിടെ നടന്നത് ഗുണ്ടകളെ ഇറക്കിയുള്ള അതിക്രമമെന്ന് കാസിം ഇരിക്കൂര്‍. സമാധാനപരമായി മുന്നോട്ടുപോയ ചര്‍ച്ച പിന്നീട് അലങ്കോലമാകുകയായിരുന്നു.
Read Also: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം മാറ്റി വെച്ചു
ഐഎന്‍എല്ലിന്റെ ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഇന്ന് അരങ്ങേറിയത്. രാവിലെ ഒന്‍പത് മണിക്ക് തന്നെ യോഗം ആരംഭിച്ചിരുന്നു. ചര്‍ച്ച മുന്നോട്ടുപോകുന്നതിനിടെ അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ ഏഴ് പേര്‍ അലമുറയിട്ട് താഴേയ്ക്ക് പോയി. തുടര്‍ന്ന് ഗുണ്ടാ സംഘത്തിന്റെ അകമ്പടിയോടെ അക്രമം അഴിച്ചുവിടുകയായിരുന്നു. വളരെ ആസൂത്രിതമായി നടന്ന നാടകമാണ് ഇതെന്ന് കരുതുന്നു. പ്രകോപിതമാകുന്ന വിധത്തില്‍ ഒരു വിഷയവും ചര്‍ച്ചയ്ക്ക് എടുത്തിരുന്നില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
അതേസമയം തന്നെ പുറത്താക്കിയ വാര്‍ത്തയെ അവജ്ഞതയോടെ തള്ളിക്കളയുന്നുവെന്ന് ഐഎന്‍എല്‍ പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബ്. ദേശീയ നേതൃത്വത്തിന് അംഗീകാരമില്ല. ദേശീയ കൗണ്‍സില്‍ നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഭൂരിഭാഗവും തങ്ങളോടൊപ്പമാണ്. ഐഎന്‍എല്‍ ദേശീയ നേതൃത്വം കാസിം ഇരിക്കൂറിനൊപ്പമാണ്. അടുത്ത മാസം മൂന്നിന് സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നും എ പി അബ്ദുള്‍ വഹാബ്.
Story Highlights: Muslim League said it was a natural step to welcome disgruntled in inl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here