3000 കോടി രൂപയുടെ ഓൺലൈൻ ഗെയിം തട്ടിപ്പ്; രാജ് കുന്ദ്രക്കെതിരെ വീണ്ടും ആരോപണം
നീലച്ചിത്ര നിർമ്മാണക്കേസിൽ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രക്കെതിരെ 3000 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബിജെപി നേതാവ്. മോഡലും നടിയുമായ യുവതിയെ കുന്ദ്ര ശാരീരികമായി പീഡിപ്പിച്ചു എന്നും ഓൺലൈൻ ഗെയിമിങുമായി ബന്ധപ്പെട്ട് ഇയാൾ 3000 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നും ബിജെപി നേതാവായ രാം കദം ആണ് ആരോപിച്ചിരിക്കുന്നത്. (Raj Kundra 3000 crore)
“2021 ഏപ്രിൽ 14ന് പ്രശസ്ത മോഡലും നടിയുമായ ഒരു യുവതി ജൂഹു പൊലീസ് സ്റ്റേഷനിൽ കുന്ദ്രക്കെതിരെ ശാരീരിക പീഡനത്തിന് പരാതിനൽകിയിരുന്നു. എന്നാൽ, ഈ പരാതിയിന്മേൽ അന്വേഷണം നടന്നില്ല. യുവതിക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു. ആരാണ് നടിയുടെ മേൽ സമർദ്ദം ചെലുത്തിയതെന്നും എന്തുകൊണ്ട് കുന്ദ്രയ്ക്കെതിരെ നടപടി എടുത്തില്ല എന്നതിലും സർക്കാർ മറുപടി പറയണം. കുന്ദ്രയുടെ വിയാൻ ഇൻഡസ്ട്രീസ് ‘ഗെയിം ഓഫ് ഡോട്ട്’ എന്ന പേരിൽ ഒരു ഓൺലൈൻ ഗെയിം തുടങ്ങിയിരുന്നു. വിവിധ നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിനു രൂപ കൈപ്പറ്റിയ ഇവർ പിന്നീട് എല്ലാ ബന്ധങ്ങളും മുറിച്ചു. ഭാര്യ ശില്പ ഷെട്ടിയെ ഉപയോഗിച്ചാണ് കുന്ദ്ര നിക്ഷേപകരെ ആകർഷിച്ചത്. തട്ടിപ്പ് പറ്റിയെന്ന് മനസ്സിലാക്കിയ നിക്ഷേപകർ ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ കുന്ദ്രയും സംഘവും അവരെ മർദ്ദിക്കുകയും അവർക്കെതിരെ വ്യാജ കേസ് കൊടുക്കുകയും ചെയ്തു.”- രാം കദം പറയുന്നു.
Read Also: നീലച്ചിത്ര നിർമ്മാണക്കേസ്; രാജ് കുന്ദ്രയെ കസ്റ്റഡിയിൽ വിട്ടു
10 ലക്ഷം രൂപ നിക്ഷേപിച്ച രാജു നായക് താൻ പറ്റിക്കപ്പെട്ടു എന്ന് പറയുന്നു. ശില്പ ഷെട്ടിയുടെ പേരുള്ളതിനാൽ ലാഭം കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, രണ്ട് മൂന്ന് മാസങ്ങൾക്കുള്ളിൽ തങ്ങൾ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായി. കുന്ദ്രയെയോ ശില്പ ഷെട്ടിയെയോ ഒരിക്കൽ പോലും കണ്ടിട്ടില്ല. പലതവണ അധികൃതരെ കാണാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടെങ്കിലും അവർ ഞങ്ങൾക്കെതിരെ കേസെടുക്കുകയായിരുന്നു എന്നും രാജു പറയുന്നു.
നിലവിൽ രാജ് കുന്ദ്ര കസ്റ്റഡിയിലാണ്. 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡി. ജൂലൈ 19നാണ് കുന്ദ്ര അറസ്റ്റിലായത്. ഇതിനു പിന്നാലെ മൂന്നാമത്തെ തവണയാണ് കസ്റ്റഡി നീട്ടിയത്. കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈംബ്രാബ് പൊലീസ് കണ്ടുകെട്ടിയിരുന്നു. കാൺപൂർ കേന്ദ്രീകരിച്ചുള്ള ബാങ്കിലെ രണ്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഈ അക്കൗണ്ടുകളിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം, വിവിധ സർവ്വറുകളിലെ അശ്ലീല ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് രാജ് കുന്ദ്രയാണെന്ന് വിയാൻ കമ്പനിയിലെ ജീവനക്കാർ മൊഴി നൽകി. ഇതോടെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പും രാജ് കുന്ദ്രക്ക് എതിരെ വരും. ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴിയാണ് വിഡിയോ അപ്‌ലോഡ് ചെയ്തതെന്ന് ജീവനക്കാർ മൊഴി നൽകി. എഫ്.ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്തു. തുടർന്ന് ബോളി ഫെയിം എന്ന മറ്റൊരു ആപ്പിന് രൂപം നൽകിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
2004 ൽ സക്‌സസ് മാസിക പുറത്ത് വിട്ട ബ്രിട്ടിഷ് ഏഷ്യൻ ധനികരുടെ പട്ടികയിൽ 198 ാം സ്ഥാനത്തായിരുന്നു രാജ് കുന്ദ്ര.
Story Highlights: BJP leader accuses Raj Kundra 3,000 crore fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here